പ്ലാസ്റ്റിക് ഉപയോഗം: പരിശോധനക്ക് തടസം നിന്നാൽ ശക്തമായ നടപടി-ജില്ലാ കലക്ടർ
കണ്ണൂർ : പ്ലാസ്റ്റിക് ഉപയോഗം തടയാൻ നടത്തുന്ന പരിശോധനക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ. പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, അസി. സെക്രട്ടറിമാർ എന്നിവർക്ക് ജില്ലാ ഭരണകൂടം നൽകിയ പരിശീലനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ക്യാമ്പയിൻ പ്രവർത്തനം ഊർജിതപ്പെടുത്താൻ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം ചേരും. പ്ലാസ്റ്റിക്് ബദൽ ഉൽപന്നങ്ങളുടെ ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കും. ക്രിസ്മസ് ആഘോഷത്തിൽ ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ജിഎസ്ടി, ആർ ടി ഒ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ ബി അഭിലാഷ് ക്ലാസെടുത്തു.
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർമാരായ കെ ആർ അജയകുമാർ, എ ഗിരാജ്, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ സുനിൽകുമാർ, ആർടിഒ ഓഫീസ് പ്രതിനിധി പ്രവീൺ എന്നിവർ സംസാരിച്ചു.
No comments
Post a Comment