പ്രണയ കേസുകളിലും പോക്‌സോ ചുമത്തുന്നു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി. പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു.
കൗമാരക്കാർക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുമതിയില്ലാത്തതാണ് പോക്സോ കേസുകൾ വർധിക്കുന്നതിന് കാരണമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാർശ.
‘പതിനാറ് വയസിന് മുകളിൽ പ്രായമുളള പെൺകുട്ടികൾ പ്രണയത്തിലാകുന്നതും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങൾ പരിഗണിച്ചത്. യാഥാർത്ഥ്യങ്ങള്‍ കണക്കിലെടുത്ത് പ്രായപരിധി മാറ്റുന്നതിൽ പുനർവിചിന്തനം നടത്തണം’. ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധർവാഡ് ബെഞ്ച് നിരീക്ഷിച്ചു.
പതിനേഴ് വയസുളള മകളെ അയൽവാസി ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 19 വയസുകാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. എന്നാൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ടത് പരസ്പര സമ്മതത്തോടെയാണെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് വ്യക്തമാക്കിയിരുന്നു.
No comments
Post a Comment