പൊലീസിന്റെ ‘വാച്ച് ദി സ്റ്റുഡന്റ്’ പദ്ധതി: ‘പിടിയിലായത് 10 വിദ്യാർഥികൾ
ക്ലാസിൽ പോകാതെ പല സ്ഥലങ്ങളിലും കറങ്ങിനടക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിന് സിറ്റി പോലീസ് ആവിഷ്കരിച്ച ‘വാച്ച് ദി സ്റ്റുഡന്റ്’ എന്ന പദ്ധതിയനുസരിച്ച് മൂന്നുദിവസത്തിനുള്ളിൽ ‘പിടിയിലായത്’ 10 വിദ്യാർഥികൾ. ഇക്കൂട്ടത്തിൽ പെൺകുട്ടികളുമുണ്ട്. അസി. പോലീസ് കമ്മിഷണർ ടി. കെ. രത്നകുമാർ, വനിതാ സെൽ ഇൻസ്പക്ടർ ടി. പി. സുധ എന്നിവരുടെ നേതൃത്വത്തിൽ 15 വനിതാ പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചത്. കറങ്ങിനടക്കേണ്ട, വിവരമറിയും’ എന്ന മുന്നറിയിപ്പാണ്
പോലീസ് മുന്നോട്ടുവെക്കുന്നത്.
കറങ്ങിനടന്നാൽ വിവരം സ്കൂൾ അധികൃതരെയും വീട്ടുകാരെയും അറിയിക്കും. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പോലീസ് കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇതുവരെ യൂണിഫോമിലാണ് പോലീസുകാർ കുട്ടികളെ നിരീക്ഷിച്ചിരുന്നത്. ഇനി യൂണിഫോമില്ലാതെയും അവരുണ്ടാകും. കോട്ട, പയ്യാമ്പലം ബീച്ച്, സിനിമാ തിയേറ്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽനിന്നാണ് ക്ലാസിൽ പോകാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ
കണ്ടെത്തിയത്.
കണ്ണൂർ കോട്ടയിൽ കൊല്ലത്തുള്ള ഒരു ആൺകുട്ടിയുടെ കൂടെ കണ്ടെത്തിയത് കണ്ണൂരിലുള്ള പെൺകുട്ടിയെ. ഇൻസ്റ്റാഗ്രം വഴി പരിചയപ്പെട്ടതാണെന്ന് അവർ പറഞ്ഞു.
കൂടുതൽ സമയം ചെലവാക്കാൻ പറ്റുന്ന സ്ഥലം എന്ന നിലയിലാണ് മാളുകളിലും മറ്റും വിദ്യാർഥികൾ എത്തുന്നത്.
ക്ലാസിലെത്താത്ത ചില
വിദ്യാർഥികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പതിവുപോലെ വീട്ടിൽനിന്ന് പുറപ്പെട്ടതായി വിവരം ലഭിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ സ്കൂൾ അധികൃതരുടെ സഹായത്തോടെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
മാനസികമായി പീഡിപ്പിക്കുകയോ അവരുടെ സ്വകാര്യതയിൽ ഇടപെടുകയോ ചെയ്യാതെ ഉപദേശിക്കുകയും അവരുടെ രക്ഷിതാക്കളെയും സ്കൂൾഅധികൃതരെയും അറിയിക്കുകയുമാണ് ചെയ്യുന്നതെന്നും കുറേ രക്ഷിതാക്കൾ പൂർണപിന്തുണ അറിയിച്ചുവെന്നും എ. സി. പി. ടി. കെ. രത്നകുമാർ പറഞ്ഞു. സ്കൂൾ അധികൃതരുടെ സഹായവും ലഭിക്കുന്നുണ്ട്.
സംശയാസ്പദമായി ചുറ്റിത്തിരിയുന്ന കുട്ടികളെ കണ്ടാൽ പൊതുജനങ്ങൾക്കും പോലീസിനെ അറിയിക്കാം. നമ്പർ:
9497987216
No comments
Post a Comment