വന്യജീവി ആക്രമണം തടയാൻ നടപടി വേണം - ഹൈക്കോടതി
കണ്ണൂർ :- ആറളത്തും വയനാട്ടിലും വന്യജീവി ആക്രമണം തടയാൻ സമഗ്രമായ നടപടി വേണമെന്നും ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ആറളത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ചീഫ് സെ ക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഓൺലൈനിൽ ഹാജരാ കാൻ നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിയ്ക്ക് പുറമേ തദ്ദേശ വകുപ്പ് സെക്രട്ടറി, എസ്.സി.-എസ്.ടി വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഹാജരായിരുന്നു. ആറളത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിൽ വീഴ്ച ഉണ്ടായതിനെ കോടതി കുറ്റപ്പെടുത്തി. ജലനിധിപദ്ധതി വഴി കുടിവെള്ളം ഉറപ്പാക്കണം. അതുവരെ ടാങ്കറിൽ വെള്ളം എത്തിക്കണമെന്നും നിർദേശിച്ചു.
വയനാടിൽ നിന്ന് ആറളത്തേക്ക് സ്കൂൾ മാറ്റിയതിനെയും കോടതി വിമർശിച്ചു. 247 കുട്ടികളെയാണ് ആറളത്തേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ സ്കൂൾ അങ്കണത്തിനു ചുറ്റും വൈദ്യുതി വേലിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഏകോപനം ഇല്ലാത്തതിനാൽ ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഏകോപനം വേണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. തുടർന്നാണ് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചത്. വിഷയം മാർച്ച് 13-ന് വീണ്ടും പരിഗണിക്കും.

No comments
Post a Comment