ചികിത്സാസഹായത്തിനായി നാടു കൈകോർത്തെങ്കിലും അൻവിത് മടങ്ങി
കരിവെള്ളൂർ: ശ്വാസകോശാർബുദത്തോട് പൊരുതി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി കെ. അൻവിത് (15) അന്തരിച്ചു. കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അൻവിത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
എസ്എസ്എൽസി കണക്ക് പരീക്ഷ എഴുതാൻ ക്ലാസിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണ അൻവിതിനെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം നാല് പരീക്ഷകൾ അവൻ പൂർത്തിയാക്കിയിരുന്നു. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന അൻവിതിന്റെ ചികിത്സയ്ക്കായി നാട് ഒന്നടങ്കം ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരികയായിരുന്നു.
മൂന്ന് വർഷം മുൻപ് പ്രാന്തംചാൽ വയലിലുണ്ടായ വൻ തീപിടിത്തം അണയ്ക്കാൻ ധീരമായി മുന്നിട്ടിറങ്ങിയ അഞ്ച് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അൻവിത്. കുട്ടികളുടെ ആ സമയോചിതമായ ഇടപെടലാണ് അന്ന് വലിയൊരു ദുരന്തം ഒഴിവാക്കിയത്. പ്രാന്തംചാലിലെ കൂലേരി നീതുവിന്റെയും പുളുക്കൂൽ അജേഷിന്റെയും മകനാണ്.

No comments
Post a Comment