Header Ads

  • Breaking News

    ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ


    ദുബൈ | ഏഷ്യാകപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ പ്രസിഡൻ്റ് മൊഹ്സിൻ നഖ്‍വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി.

    നഖ്‍വി പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് കൂടിയാണ്. മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന പരിപാടിയിലെ അവതാരകനുമായ സൈമൺ ഡൗൾ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു.

    നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഒടുവില്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിസമ്മതിച്ചിരുന്നു.

    കിരീടം നേടിയാൽ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡൻ്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതാണ് ഇന്ന് സംഭവിച്ചത്.

    ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർധ സെഞ്ചുറിയും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ആവേശകരമായ വിജയം സമ്മാനിച്ചത്.

    ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് എത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു.

    മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്.

    ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.

    ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

    'മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്ന് തന്നെ, ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ' എന്നാണ് നരേന്ദ്ര മോദിയുടെ വാക്കുകൾ.

    No comments

    Post Top Ad

    Post Bottom Ad