Header Ads

  • Breaking News

    പൊരുതി വീണ് മൊറോക്കോ; രണ്ടുഗോൾ ജയത്തോടെ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന്




    ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഉജ്ജ്വല കളി കെട്ടഴിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയിൽ തോൽവി സമ്മതിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്നു. അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ ആഫ്രിക്കൻ സംഘമെന്ന പെരുമയോടെ മൊറോക്കോയ്ക്ക് തലയുയർത്തി നാട്ടിലേക്ക് മടങ്ങാം.

    മത്സരത്തിന്‍റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. വരാനെ ഒരുക്കിയ ത്രൂബോളിൽനിന്ന് അന്‍റോയിൻ ഗ്രീസ്മാൻ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഹെർണാണ്ടസിന്‍റെ ഗോൾ. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.

    പന്തടക്കത്തിൽ ആദ്യ മിനിട്ടുകളിൽ മൊറോക്കോ മുന്നിലെത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതോടെ ഫ്രാൻസ് പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. അതിനിടെ മൊറോക്കോയുടെ ഉനാഹിയുടെ തകർപ്പൻ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപെടുത്തി. 17-ാം മിനിട്ടിൽ ഒലിവർ ജിറൂഡിന്‍റെ തകർപ്പൻ ഷോട്ട് മൊറോക്കോയുടെ ഗോൾപോസ്റ്റിൽ ഇടിച്ചുതെറിച്ചപ്പോൾ ഫ്രഞ്ച് ആരാധകർ സ്തംബ്ധരായിരുന്നു. പിന്നീട് സുവർണാവസരം എംബാപ്പെയും ജിറൂഡും ഒന്നിച്ച് പാഴാക്കുന്നതിനും അൽ ബയ്ത്ത് സ്റ്റേഡിയം സാക്ഷിയായി. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർ ആക്രമണങ്ങളുമായി മൊറോക്കോ ഫ്രഞ്ച് ഗോൾമുഖത്ത് ഭീതി വിതച്ചു. 44-ാം മിനിട്ടിൽ യാനിക്കിന്‍റെ ഉജ്ജ്വല ബൈസിക്കിൾ കിക്ക് പോസ്റ്റിലിടിച്ച് തെറിക്കുകയും ചെയ്തു.

    രണ്ടാം പകുതിയിലും മൊറോക്കോ നിരന്തരം ഇരമ്പിയാർത്തിയതോടെ ഫ്രഞ്ച് പ്രതിരോധം ശരിക്കും വിയർത്തു. മത്സരത്തിൽ നിറംമങ്ങിയ ജിറൂഡിന് പകരം രണ്ടാം പകുതിയിൽ തുറാമിനെ ഇറക്കിയതോടെയാണ് ഫ്രാൻസിന്‍റെ മുന്നേറ്റങ്ങൾക്ക് ജീവൻവെച്ചത്. 79-ാം മിനിട്ടിൽ പകരക്കാരനായി എത്തിയ കോലോ മുവാനിയാണ് ഫ്രാൻസിന്‍റെ ലീഡുയർത്തിയത്. എംബാപ്പെയുടെ മുന്നേറ്റത്തിനൊടുവിലാണ് ഫ്രാൻസിന്‍റെ രണ്ടാം ഗോൾ. അവസാന നിമിഷങ്ങളിൽ തുടരെത്തുടരെ ഫ്രാൻസ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും മൊറോക്കോയ്ക്ക് ലക്ഷ്യം കാണാനായില്ല.


    No comments

    Post Top Ad

    Post Bottom Ad