Header Ads

  • Breaking News

    കിട്ടിയത് ജീപ്പിനടിയിൽ നിന്ന് കണ്ണൂരിലെ പോലീസുകാരുടെ ഓമനയായി ഓഗി


    കണ്ണൂർ: ടൗൺ പോലീസ് സ്റ്റേഷന്റെ ഓമനയായി ഓടിച്ചാടിക്കളിക്കുകയാണ് ഓഗിയെന്നു വിളിപ്പേരുളള നായക്കുട്ടി. സ്റ്റേഷനകത്ത് എവിടെയും ഓടിനടക്കാനുളള സ്വാതന്ത്ര്യം ഓഗിക്കുണ്ട്. രണ്ടാഴ്ച മുൻപാണ് കണ്ണൂർ നഗരത്തിൽ രാത്രികാല പെട്രോളിങ്ങിനിറങ്ങിയപ്പോൾ നിർത്തിയിട്ട ജീപ്പിനടിയിൽ നിന്നും ഈ നായ്ക്കുട്ടിയെ എഎസ്ഐ നാസറിന്റെ നേതൃത്വത്തിലുള്ള പോലീസുകാർക്ക് ലഭിക്കുന്നത്. കാണാൻ മിടുക്കനായ ഈ നായക്കുട്ടിയെ നാസർ നെഞ്ചോടു ചേർത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

    ഇതോടെ തന്റെ വീട്ടിലെ പൂച്ചയുടെ പേരായ ഓഗിയെന്നു പേരിട്ടു അവനെ വളർത്താൻ മറ്റു പോലീസുകാരും തീരുമാനിച്ചു. എന്നാൽ മഹാകുസൃതിയായ ഓഗി സ്റ്റേഷനകത്തും പുറത്തും ഓടിക്കളിക്കാൻ തുടങ്ങി. കണ്ണൂർ ടൗൺ സ്റ്റേഷനു മുൻപിൽ റോഡായതിനാൽ ഇതു അപകടകരമാണെന്ന് തിരിച്ചറിഞ്ഞു സ്റ്റേഷനു പുറത്തുതന്നെ ഒരു താൽക്കാലിക നായ്ക്കൂട് പണിയുകയായിരുന്നു.

    ഓഗിയെ കെട്ടിയിടാൻ ഒരു ബെൽറ്റും ചരടുമുണ്ടാക്കി. ഓഗി തങ്ങൾക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമല്ലെന്നാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാർ പറയുന്നത്. എന്നാൽ മറ്റൊരു പ്രശ്നമുണ്ട്. ആരെങ്കിലും സ്റ്റേഷനിലേക്കു കടന്നുവരുമ്പോൾസംശയം പ്രകടിപ്പിച്ചു ഓഗി ചെറിയ വായയിൽ ഒന്നു കുരയ്ക്കും. അവരും വാത്സല്യം പ്രകടിപ്പിച്ചു തുടങ്ങുമ്പോൾ പതിയെ ഇണങ്ങി മണം പിടിക്കുകയും ശല്യമില്ലാത്ത കുസൃതികൾ കാണിക്കുകയുംചെയ്യും. ഓടിക്കളിച്ചു തളർന്നാൽ ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണവും കഴിച്ചു ഓഗി തന്റെ കൂട്ടിൽ വിശ്രമിക്കും.

    ഉറക്കവും ഈ കൂട്ടിൽ തന്നെയാണ്. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ ഓഗിയെന്ന നായക്കുട്ടിയുടെ പേരാണ് തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിക്കും പോലീസുകാരിട്ടത്. അൽപം വളർന്നാൽ ഓഗിയെ വീട്ടിൽ കൊണ്ടുപോയി വളർത്താനായി സ്റ്റേഷനിലെ ഒട്ടേറെ പോലീസുകാർ രംഗത്തുവന്നിട്ടുണ്ട്.

    നാടൻ നായയാണെങ്കിലും മൂക്കിനു കറുപ്പു കളറും നല്ലമെയ്യഴുകുമുളള ഓഗി ഭാവിയിൽ ഒരു ആക്ഷൻ ഹീറോയാവുമെന്നാണ് പോലീസുകാർ പറയുന്നത്. പോലീസ് സേനയിൽ നാടൻ നായ്ക്കുട്ടികളെ സാധാരണയായി എടുക്കാറില്ലെങ്കിലും തെരുവുനായ ശല്യമെന്നു വിളിച്ചു മിണ്ടാപ്രാണികളെ അകറ്റി നിർത്തുന്ന പൊതുസമൂഹത്തിനു മാതൃകയായിരിക്കുകയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഒരുകൂട്ടം പോലീസുകാർ.

    No comments

    Post Top Ad

    Post Bottom Ad