Header Ads

  • Breaking News

    പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം പത്തനംതിട്ട ചുട്ടിപ്പാറയിൽ: ചെലവ് 400 കോടി



    പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പം പത്തനംതിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം 133 അടി ഉയരത്തിൽ 66 മീറ്റർ ചുറ്റളവിലാണ് ശിൽപ്പം നിർമ്മിക്കുന്നത്. ഇതോടൊപ്പം, അയ്യപ്പ ചരിത്രം ഉൾപ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പുങ്കാവനത്തിന്റേയും പമ്പയുടെയും മാതൃക, വാവർ സ്വാമിയുടെ പ്രതിമ എന്നിവയും ഉണ്ടാകും. തിരുവനന്തപുരം ആഴിമലയിൽ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥാപിച്ച ശിൽപി ദേവദത്തന്റെ നേതൃത്വത്തിലാണ് അയ്യപ്പ ശിൽപ്പത്തിന്റെ നിർമ്മാണം.

    ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ ഈ സ്ഥലത്ത് ക്ഷേത്ര ട്രസ്റ്റാണ് ശിൽപ്പത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. അയ്യപ്പന്റെ യോഗനിദ്രയിലുള്ള കോൺക്രീറ്റ് ശിൽപ്പത്തിന് 400 കോടിയാണ് പ്രാഥമിക ഘട്ടത്തിലുള്ള ചെലവായി കരുതുന്നത്. നാല് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. 34 കിലോമീറ്റർ അകലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്ന് പോലും കാണാൻ സാധിക്കുന്ന വിധത്തിലാണ് ശിൽപ്പം പണി തീർക്കുന്നത്. ഒരു മാസം നീളുന്ന നാമജപ യജ്ഞത്തിലൂടെ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ച് ശിൽപ നിർമ്മാണത്തിനുള്ള ധനസമാഹരണം നടത്തും.

    സമുദ്ര നിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറയുള്ളത്. ഇവിടെ നിന്നാൽ പത്തനംതിട്ട നഗരം മുഴുവൻ കാണാം. കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ വേണം ചുട്ടിപ്പാറയുടെ മുകളിലെത്താൻ. പകുതി ദൂരം പടിക്കെട്ടുകളാണ് വഴി. ചുട്ടിപ്പാറയ്ക്ക് മുളിൽ ചുട്ടിപ്പാറ മഹാദേവക്ഷേത്രമുണ്ട്. വനവാസ കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിലുള്ള വിഗ്രഹവും ക്ഷേത്രവും എന്നാണ് ഐതീഹ്യം.

     

    No comments

    Post Top Ad

    Post Bottom Ad