രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്ക് പൂട്ടിടുന്നു, കനത്ത നടപടിയുമായി കേന്ദ്രസർക്കാർ

രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതിന് ശേഷം അതിലേക്ക് ഒടിപി മുഖേന തട്ടിപ്പുകൾ നടത്തുന്നതായുളള നിരവധി കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, ഏതെങ്കിലും കാരണത്താൽ സിം മാറ്റി വാങ്ങിയാൽ ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ മെസേജുകൾ അയക്കാനോ, സ്വീകരിക്കാനോ സാധിക്കുകയില്ല. ഈ സംവിധാനം പ്രാബല്യത്തിലാകാൻ ടെലികോം സേവന ദാതാക്കൾക്ക് 15 ദിവസത്തെ സമയമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഇന്ന് തട്ടിപ്പുകാർ സിം സ്വാപ്പിംഗ് രീതിയാണ് തട്ടിപ്പുകൾ നടത്താനായി ഉപയോഗിക്കുന്ന മാർഗ്ഗം. തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖ നൽകിയതിനു ശേഷം പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിംഗ്. ഇത്തരത്തിൽ പുതിയ സിം അനുവദിക്കുന്നതിനാൽ, യഥാർത്ഥ ഉപഭോക്താവിന്റെ ആദ്യ സിം ബ്ലോക്ക് ആകുകയും തുടർന്ന് വ്യാജ സിം ആക്ടിവേറ്റ് ആകുകയും ചെയ്യും. ഇതിലൂടെ, ഒടിപി മുതലായ പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനുശേഷം തട്ടിപ്പുകൾ ആരംഭിക്കുകയും പണം ലഭിച്ചു കഴിഞ്ഞാൽ സിം ഉപേക്ഷിക്കുകയും ചെയ്യും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, സിം സ്വാപ്പിംഗ് തട്ടിപ്പുകൾക്ക് പൂർണമായും പൂട്ടിടാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ. 24 മണിക്കൂർ എസ്എംഎസ് വിലക്ക് ഏർപ്പെടുത്തുന്നതിനാൽ യഥാർത്ഥ ഉടമയ്ക്ക് പരാതി നൽകാൻ അവസരം ലഭിക്കുകയും, സിം ബ്ലോക്ക് ചെയ്യാനും സാധിക്കും.
No comments
Post a Comment