പുഴയഴകിൽ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു
കണ്ണൂർ ജില്ലയിലെ ജലസാഹസിക ടൂറിസത്തിന് പുത്തൻ ഉണർവ് നൽകാൻ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി വരുന്നു. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കാട്ടാമ്പള്ളിക്കടവ് മുതൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് വരെ നീണ്ടുകിടക്കുന്ന പുഴയിലാണ് ടൂറിസം വകുപ്പ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ജലസാഹസിക ടൂറിസത്തിന് അനുയോജ്യമായ പുല്ലൂപ്പിക്കടവിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേയുള്ളു. 4.15 കോടി രൂപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്. രണ്ട് തരത്തിൽ സജ്ജീകരിച്ച ഫ്ളോട്ടിങ് ഡൈനിംഗ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. സിംഗിൾ യൂണിറ്റായും നാല് പേർക്ക് ഇരിക്കാവുന്ന എട്ട് സിംഗിൾ യൂണിറ്റായുമാണ് ഫ്ളോട്ടിങ് ഡൈനിംഗ്. 25 പേർക്ക് ഇരിക്കാവുന്ന എട്ട് മേശകൾ ഇതിൽ സജ്ജീകരിക്കാം.
വിനോദസഞ്ചാരികൾക്ക് ബോട്ടുകൾ, നാടൻവള്ളം, കയാക്കിംഗ് എന്നിവയിലൂടെ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ളോട്ടിങ് ഡൈനിംഗിൽ എത്താം. കൂടാതെ മൂന്ന് മീൻവിൽപനശാലകളും മലബാറിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന എട്ട് കിയോസ്‌കുകളും നടപ്പാതയും ഇരിപ്പിടങ്ങളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. പുഴയുടെ മനോഹാരിത വീക്ഷിക്കാനും ആസ്വദിക്കാനും നടപ്പാതയോടൊപ്പം രണ്ട് ഡക്കും ബോട്ടിംഗിന് കയറിയിറങ്ങുന്നതിനായി ഡോക്ക് ഏരിയയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോട്ടുജെട്ടി മാതൃകയിലാണ് ഡോക്കുകൾ സ്ഥാപിക്കുക. ടൂറിസം പാർക്ക് എന്ന നിലയിൽ ലാൻഡ് സ്‌കേപ്പിംഗ്, ഗാർഡനിംഗ്, വൈദ്യുതി വിതരണം എന്നീ സംവിധാനങ്ങളും ഏർപ്പെടുത്തും.
സർക്കാരിന്റെ കണ്ണൂർ ജില്ലയിലെ ആദ്യ സംരംഭമായ ഈ പദ്ധതിക്ക് വേണ്ട സ്ഥല ലഭ്യത നാറാത്ത് ഗ്രാമപഞ്ചായത്ത് നിയന്ത്രിതാനുമതി പ്രകാരം ടൂറിസം വകുപ്പിന്റെ പേരിൽ ഉറപ്പുവരുത്തി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ടൂറിസം വകുപ്പിന്റെ എംപാനൽ ആർക്കിടെക്ടായ യു മുഹമ്മദ് അസോസിയേറ്റ്സ് ആണ്. രണ്ട് ഘട്ടങ്ങളിലായാണ് ഡി പി ആർ തയ്യാറാക്കിയത്. കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) ആണ് നിർവഹണ ഏജൻസി.
No comments
Post a Comment