Header Ads

  • Breaking News

    നൂലുകെട്ടിന് ശേഷം തുടർച്ചയായി കരയുന്നു, ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു


    ഹരിപ്പാട്: ആലപ്പുഴയിൽ 48 ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. കുഞ്ഞിന്റെ കരച്ചിൽ അസഹ്യമായതോടെയാണ് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26) അരുംകൊല നടത്തിയത്.നൂലുകെട്ടിന് ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴി നൽകിയിട്ടുണ്ടെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.ശ്യാംകുമാർ പറഞ്ഞു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്ക് കുഞ്ഞിനെ എറിഞ്ഞത്. ഇവരെ കൗൺസിലിംഗിന് വിധേയയാക്കിയിട്ടുണ്ട്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം ആസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായതോടെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മാനസികാരോഗ്യവിഭാഗത്തിൽ നിന്ന് വിട്ടാലുടൻ ദീപ്‌തിയുടെ അറസ്റ്റ് രേഖപ്പെടുത്തും.ശനിയാഴ്ച ഉച്ചയോടെ മരിച്ചനിലയിലാണ് കുഞ്ഞിനെ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ കുഞ്ഞ് വീണതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ചോദിച്ചപ്പോഴും ആശുപത്രിയിൽ പറഞ്ഞ കാര്യത്തിൽ തന്നെ ബന്ധുക്കൾ ഉറച്ച് നിന്നു.കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. പിന്നാലെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad