കരിവെള്ളൂർ ദേശീയപാതയോരം പുഴയായി
നിർമാണം നടക്കുന്ന ദേശീയപാതയോരം മഴ കനത്തത്തോടെ പുഴയായി മാറി. കാലിക്കടവ് ജില്ലാ അതിർത്തി മുതൽ ഓണക്കുന്ന് വരെയുള്ള രണ്ടുകിലോമീറ്റർ ദൂരത്തിനുള്ളിൽ മാത്രം പതിനഞ്ചോളം സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ട്.
സർവീസ് റോഡുകളും ഓവുചാലുകളും നിർമിക്കാനായി ഉണ്ടാക്കിയ കുഴികളിലാണ് ഒരുമീറ്ററോളം ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്. കരിവെള്ളൂർ പഴയ പോസ്റ്റോഫീസിനു മുന്നിൽ കെട്ടിനിന്ന വെള്ളം ദേശീയപാതയുടെ പകുതിവരെയെത്തി. റോഡിലേക്കിറങ്ങുന്ന ഭാഗത്ത് ഒരുമീറ്ററോളം വെള്ളം കെട്ടിനിന്നതോടെ ഈ ഭാഗത്തെ മൂന്ന് വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാതെയായി.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതുമൂലം മഴ കൂടുന്നതിനനുസരിച്ച് ദേശീയപാത മുഴുവൻ മുങ്ങിപ്പോകും. എ.വി.സ്മാരക സ്കൂൾ മൈതാനം ഇപ്പോൾ പൂർണമായും വെള്ളക്കെട്ടിനടിയിലാണ്.
പാലക്കുന്ന് പെട്രോൾ പമ്പിനു സമീപവും വെള്ളക്കെട്ട് വലിയ ദുരിതമുണ്ടാക്കുന്നുണ്ട്. ഒഴുക്ക് തടസ്സപ്പെട്ടതോടെ ഈ ഭാഗത്തെ മഴവെള്ളം മുഴുവൻ സമീപത്തെ പറമ്പിലേക്കാണ് ഒഴുകുന്നത്. നല്ല മഴയുള്ള സമയത്ത് വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല.
ദേശീയപാതാവികസന ഭാഗമായ സർവീസ് റോഡുകളുടെ നിർമാണം പാതിവഴിയിലായതാണ് ജനങ്ങൾക്ക് ദുരിതമായത്. മഴക്കാലം വരുംമുൻപ് സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ഗുരുതരപ്രശ്നങ്ങളുണ്ടാകുമെന്ന് മാതൃഭൂമി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
No comments
Post a Comment