Header Ads

  • Breaking News

    നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ


     


    കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

    കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്‌ക്കരിക്കുകയും പുതിയ ചട്ടങ്ങൾ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങൾ പ്രകാരം ട്രോൾ വലകളുടെ കോഡ് എന്റിൽ സ്‌ക്വയർ മെഷ് നിർബന്ധമാക്കിയിട്ടുണ്ട്.  പ്രധാന വലകളുടെ പരമാവധി വലിപ്പവും, കുറഞ്ഞ കണ്ണിവലിപ്പവും നിശ്ചയിച്ചിട്ടുണ്ട്. പേഴ്‌സിൻ, പെലാജിക് ട്രോൾ , മിഡ് വാട്ടർ ട്രോൾ, ബുൾ ട്രോൾ (പെയർ ട്രോൾ) എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടം അനുസരിച്ച് നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളള മത്സ്യബന്ധനവും, തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

     
    ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന കാലയളവ് കേരളത്തിൽ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാൽ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങൾ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വൻതോതിൽ പിടിച്ച് നശിപ്പിക്കുന്നത് കടൽമത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാൽ അത്തരം തെറ്റായ മത്സ്യബന്ധന രീതികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ യാനത്തിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

    No comments

    Post Top Ad

    Post Bottom Ad