ഗവ. ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു
കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമ്മാണ യൂനിറ്റിൽ നിർമ്മിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴീക്കോട് സ്വദേശി അനുരാഗിന് കൃത്രിമക്കാൽ നൽകി ഉദ്ഘാടനം ചെയ്തു. ഇതുവരെ സെന്ററിൽ നിർമ്മിച്ചത് പരമ്പരാഗത രീതിയിലുള്ള കൃത്രിമക്കാലുകളായിരുന്നു.
ആദ്യമായാണ് ആധുനിക രീതിയിലുള്ള കൃത്രിമക്കാലുകൾ നിർമ്മിക്കുന്നത്. ഇത് രോഗിയെ പരിശീലിപ്പിച്ച് ഘടിപ്പിക്കുന്നതിനാൽ, അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. മുട്ടിന് മുകളിൽ വെച്ചുപിടിപ്പിക്കാവുന്ന മൂന്ന് കൃത്രിമക്കാലുകൾ, മുട്ടിന് താഴെ നിന്നും വെച്ചുപിടിപ്പിക്കുന്ന 10 കൃത്രിമക്കാലുകൾ എന്നിവയും മുട്ടിന് താഴെ പിടിപ്പിക്കുന്ന ഒരു കൈയ്യുമാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളത്. വിപണിയിൽ 20,000 രൂപ വില വരുന്ന കൃത്രിമ കാലുകൾ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സാധനസാമഗ്രികളുടെ ചാർജ് മാത്രം നൽകിയും സ്വന്തമാക്കാം.
കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഒരു കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഉൾപ്പെടെ നിരവധി പേരാണ് ജില്ല ആശുപത്രിയിലേക്ക് ഈ സേവനത്തിനായി എത്തുന്നത്.ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ജില്ലാ കൃത്രിമ അവയവ നിർമ്മാണ യൂനിറ്റിനായി മാറ്റി വെക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 20 ആളുകളെ ആദ്യ ഘട്ടത്തിൽ പരിഗണിക്കും. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. വി കെ രാജീവൻ, ഡോ. മായ ഗോപാലകൃഷ്ണൻ, ഡോ. മനോജ് കുമാർ, ഡോ. രമേശൻ, വിജയകുമാർ എന്നിവർ സന്നിഹിതരായി.
No comments
Post a Comment