Header Ads

  • Breaking News

    അച്ഛനോടും വാവയോടും പൊറുക്കണം മക്കളേ, ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ ഈ അഞ്ച് പേരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പ്രകാശിന്റെ ആത്മഹത്യാ കുറിപ്പ്


    തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. അച്ഛനോടും അനിയനോടും പൊറുക്കണം എന്ന് മകളോട് കത്തിൽ പ്രകാശ് പറയുന്നുണ്ട്. തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ’മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ. ഞങ്ങളുടെ മരണത്തിന് കാരണം എന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവരാണ്. ഇവർ എന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു. എന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കി. ഇവർക്കെതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് എനിക്കറിയില്ല, എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് ഞാനും മകനും കരുതുന്നു. അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ എൻ്റെ ഭാര്യക്കൊപ്പമാണ് കഴിയുന്നത്. എൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത്. ഇത് എൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ്. ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ വേണ്ട നടപടികൾ സ്വീകരിക്കണം. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണും.’- പ്രകാശിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നാണ് പൊലീസിന് കത്ത് ലഭിച്ചത്.കഴിഞ്ഞ ദിവസം രാത്രി ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് എത്തിയ ഇവർ കാർ ടാങ്കറിലേയ്ക്ക് ഇടിച്ച് കയറ്റിയത്.

    No comments

    Post Top Ad

    Post Bottom Ad