അധികൃതർ കണ്ണ് തുറന്നു; കണ്ണവം ടൗണിലെ സംരക്ഷണഭിത്തി പുനഃസ്ഥാപിച്ചു
കണ്ണവം : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറിടിച്ച് ഓവുചാലിലേക്ക് വീണ സംരക്ഷണഭിത്തി പുറത്തെടുത്ത് പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്രെയിൻ ഉപയോഗിച്ചാണ് ഓവുചാലിൽനിന്ന് സംരക്ഷണഭിത്തി പുറത്തെടുത്ത് റോഡരികിൽ സ്ഥാപിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംരക്ഷണഭിത്തിയും സ്ലാബും ഇല്ലാത്ത ആഴമുള്ള ഓവുചാൽ വാഹനങ്ങൾക്കും നാട്ടുകാർക്കും അപകടഭീഷണിയായിരുന്നു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിക്ക് ഓവുചാലിൽ വീണ് പരിക്കേറ്റിരുന്നു. ഓവുചാലിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാർ പ്രയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
കണ്ണവം ടൗണിൽനിന്ന് ചെറുവാഞ്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡരികിൽ സംരക്ഷണഭിത്തി ഇല്ലാതെ രണ്ടരമീറ്റർ താഴ്ചയും ഒന്നരമീറ്റർ വീതിയുമുള്ള സ്ലാബിടാത്ത ഓവുചാലാണ് അപകടക്കെണിയായി മാറിയത്. റോഡരികിൽ നിർമിച്ച സംരക്ഷണഭിത്തി നാല് മാസം മുൻപ് നിയന്ത്രം വിട്ട കാറിടിച്ച് ഓവുചാലിൽ വീഴുകയായിരുന്നു.
No comments
Post a Comment