Header Ads

  • Breaking News

    പ്രണയ നൈരാശ്യം: വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു, യുവാവ് അറസ്റ്റിൽ

     തിരുവനന്തപുരം: 

    കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍-സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) മരിച്ച സംഭവത്തിൽ പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.



    പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. എലിവിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്‌സാപ് സന്ദേശം പെണ്‍കുട്ടി കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു.

    ഞായറാഴ്ച വിഷം കഴിച്ച പെണ്‍കുട്ടി നാലു ദിവസത്തിന് ശേഷമാണ് മരിച്ചത്. പെൺകുട്ടി അയച്ച സന്ദേശം ഞായറാഴ്ച തന്നെ ജിഷ്ണു കണ്ടിരുന്നു. എന്നാല്‍ ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും കാരണം അല്‍ഫിയയെ നാല് ആശുപത്രികളില്‍ കൊണ്ടുപോയിരുന്നു. എന്നാൽ വിഷം കഴിച്ചു എന്ന വിവരം അറിയാതെയായിരുന്നു ചികിത്സ നൽകിയത്.

    അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടർന്ന് അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ് ആപ്പില്‍ സന്ദേശം കാണുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരണപ്പെട്ടു.

    കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവുമായി പരിചയത്തിലായത്. തുടർന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് ബന്ധത്തില്‍ നിന്നും പിന്മാക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

    No comments

    Post Top Ad

    Post Bottom Ad