Header Ads

  • Breaking News

    മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യ: കാരണമറിഞ്ഞു ഞെട്ടലോടെ നാട്ടുകാർ




    പറവൂര്‍: 

    ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല പറവൂര്‍ സ്വദേശികള്‍. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കു സമീപം രണ്ടു വര്‍ഷമായി വാടകയ്ക്കു താമസിച്ചിരുന്ന അയ്യമ്ബിള്ളി കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പില്‍ പി.എന്‍. രാജേഷ് (55), ഭാര്യ നിഷ (49), മകന്‍ ആനന്ദ് രാജ് (16) എന്നിവരാണ് ചൊവ്വാഴ്ച രാത്രിയോടെ വിഷം കഴിച്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാജേഷ് മത്സ്യ മൊത്തക്കച്ചവടക്കാരനാണ്.

    മകന്‍ ആനന്ദ് രാജ് ഓട്ടിസം ബാധിച്ച കുട്ടിയാണ്. പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍ സെക്കഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്ത കത്തില്‍ സാമ്പത്തിക ബാദ്ധ്യതയും മകന്റെ ആരോഗ്യം സംബന്ധിച്ച വിഷമതകളുമാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നുണ്ട്. മൃതദേഹം ആരെയും കാണിക്കരുതെന്നും ഉടനെ സംസ്ക്കരിക്കണമെന്നും എഴുതിയിട്ടുണ്ട്.

    മുനമ്പത്ത് നിന്ന് മത്സ്യമെടുത്ത് മൂന്നാര്‍ അടക്കമുള്ള ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എത്തിച്ച്‌ വില്‍ക്കുന്ന ബിസിനസായിരുന്നു രാജേഷിന്റെത്. എന്നാല്‍, മത്സ്യം വാങ്ങുന്ന വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കാതിരുന്നതും പലരും കടം വാങ്ങിയ തുക തിരികെ നല്‍കാതിരുന്നതുമാണ് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയതെന്ന് കരുതുന്നു. ആര്‍ഭാട ജീവിതമാണ് രാജേഷ് നയിച്ചിരുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.വര്‍ഷങ്ങളോളം വിദേശത്തായിരുന്ന രാജേഷ് നാട്ടിലെത്തിയ ശേഷം രാഷ്ട്രീയത്തില്‍ സജീവമായി.

    2005 കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ചു. 2010 രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയിച്ചു. എം.എക്കാരിയായ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തപ്പോഴാണ് രാഷ്ട്രീയമാറ്റമുണ്ടായത്. എന്നാല്‍, ജോലി ലഭിച്ചില്ല. പിന്നീടാണ് മുനമ്പത്ത് മത്സ്യ മൊത്ത കച്ചവടത്തിനിറങ്ങിയത്. മത്സ്യം കൊടുത്തിട്ടു പണം ലഭിക്കാത്തതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം വീടും സ്ഥലവും വിറ്റശേഷം വാടയ്ക്ക് താമസിച്ചിരുന്നത്.

    കഴിഞ്ഞ നാല് മാസമായി വീട്ടുവാടക കൊടുക്കാന്‍ സാധിച്ചിട്ടില്ല. പതിനായിരം രൂപയാണ് വാടക. 50,000 രൂപ അഡ്വാന്‍സ് ഉണ്ടായിട്ടും വീട്ടുടമ മോശമായി പെരുമാറിയെന്നും കത്തിലുണ്ട്. കഴിഞ്ഞ 30ന് വീട് ഒഴിയാമെന്ന് ഉടമയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. അന്നു രാത്രിയിലാണ് ജീവിതം അവസാനിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഒന്നാം തിയതി രാവിലെ വീട്ടുടമ ഇവിടെ എത്തിയിരുന്നു. എന്നാല്‍, വീട് അടച്ചിട്ടനിലയിലാണ്. വൈകിട്ടു വരെ കാണാതിരുന്നതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ഇവരുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല.

    രാത്രിയോടെ പൊലീസെത്തി വാതില്‍ പൊളിച്ച്‌ അകത്തു കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലില്‍ നിന്നും താഴേക്കു മറിഞ്ഞു കിടക്കുന്ന നിലയുമായിരുന്നു. മുറിയില്‍ ബാക്കിവന്ന ഭക്ഷണപദാര്‍ഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.കഴിഞ്ഞ 29ന് മകന്റെ ജന്മദിനായിരുന്നു.

    അന്നു വീട്ടില്‍ കേക്ക് മുറിച്ചതും ആഘോഷത്തിന്റെയും ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ രാജേഷ് പോസ്റ്റു ചെയ്തിരുന്നു. മറ്റൊരു വീട് തരപ്പെടാതിരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളും പറയുന്നത്. ഗ്യാസ് സിലണ്ടര്‍ തുറന്നും മുറിക്കുള്ളില്‍ ഡീസല്‍ ഒഴിച്ചും മരണത്തില്‍ നിന്നും രക്ഷപ്പെട്ടാതിരിക്കാന്‍ കരുതലെടുത്തിരുന്നു.

    No comments

    Post Top Ad

    Post Bottom Ad