Header Ads

  • Breaking News

    ബൈക്ക് മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകം : കൊലയ്ക്ക് പിന്നില്‍ ഭാര്യയുടെ പരപുരുഷ ബന്ധം : ഭാര്യയും കാമുകനും അറസ്റ്റില്‍



    കാസര്‍കോട്: 

    ബൈക്ക് മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.

    കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കുഞ്ചത്തൂര്‍പദവില്‍ ബൈക്ക് മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണമാണ് കൊലപാതകമായത്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ മൃതദേഹവും ബൈക്കും റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

    ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കര്‍ണാടക ഗദക് രാമപൂര്‍ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.

    കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭര്‍ത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തില്‍ ഇവര്‍ വഴക്കടിക്കുന്നതും തര്‍ക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.

    പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാന്‍ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേര്‍ന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.

    നവംബര്‍ അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മര്‍ദ്ദിച്ച് അവശനാക്കി കീഴ്പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാഗ്യ കാലുകള്‍ അമര്‍ത്തിപ്പിടിച്ച് കൊലപാതകത്തില്‍ പങ്കാളിയായെന്നും പോലീസ് പറയുന്നു.

    ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകില്‍ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂര്‍പദവില്‍ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാന്‍ കാരണമായതെന്നും സൂചനയുണ്ട്.

    ശേഷം അപകടമരണമാണ് എന്ന് വരുത്തി തീര്‍ക്കാനായി ഹനുമന്തയുടെ സ്‌കൂട്ടര്‍ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടത്തിയതിനാല്‍ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad