Header Ads

  • Breaking News

    കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു


    തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.

    "സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്." - ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

    തദ്ദേശ തെര‍ഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

    ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്സ്മെന്‍റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കുന്നത്.

    നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണന്‍ ആര്‍ക്കും കൈമാറിയിരുന്നില്ല. ചികിത്സ ആവശ്യത്തിനാണ് അവധിയില്‍ പോകുന്നത് എന്നിരിക്കെ സാങ്കേതികമായും സംഘടനാപരമായും കോടിയേരിയുടെ പിന്‍മാറ്റം ന്യായീകരിക്കാന്‍ സിപിഎമ്മിന് കഴിയും. അവധിയെന്ന നിലയിലാണ് പരിഗണിക്കുന്നത് എന്ന നിലപാടാണ് സിപിഎം ദേശീയ നേതൃത്വത്തിനും ഉള്ളത്.

    നിലവിലെ വിവാദങ്ങളിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും സാഹചര്യങ്ങളിലും എല്ലാം കോടിയേരി ബാലകൃഷ്ണന്‍ കടുത്ത പ്രതിഷേധത്തില്‍ ആയിരുന്നു എന്നാണ് വിവരം. ബിനീഷ് വിഷയത്തില്‍ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരെ തളളിപ്പറഞ്ഞു. സ്വമേധയാ മാറാന്‍ തീരുമാനിച്ചത് ഇക്കാരണത്താല്‍ ആണെന്നാണ് വിവരം. പകരം ചുമതലക്കാരനായി എ വിജയരാഘവനെ നിര്‍ദ്ദേശിച്ചതും കോടിയേരി തന്നെയാണ്

    No comments

    Post Top Ad

    Post Bottom Ad