Header Ads

  • Breaking News

    സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, തെളിവില്ല; ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തള്ളി ഫോറന്‍സിക്

     


    തിരുവനന്തപുരം : 

    സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറന്‍സിക്. സംഭവം വിവാദമായപ്പോള്‍ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വിശദീകരണം നല്‍കിയിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

    തീപിടിത്തമുണ്ടായ മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഫോറന്‍സിക് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായതെന്നതിന് തെളിവില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    തീപിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച്‌ ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പറഞ്ഞിരുന്നത്.

    അതേസമയം എങ്ങനെ തീപിടിത്തമുണ്ടായി എന്നതിനെ കുറിച്ച്‌ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. റിപ്പോര്‍ട്ട് ഡിജിപിക്കാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad