Header Ads

  • Breaking News

    സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍



    കോഴിക്കോട്

    സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയെ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലാത്തോട്ടത്തില്‍ ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

    മരഞ്ചാട്ടില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി.വൈകിട്ട് നാലു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച്‌ കാറില്‍ കത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

    കാറിന്‍റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

    മറ്റ് രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ കോട്ടയത്ത് ഒരു യുവാവും പാലക്കാട് കൊടുവായൂരി ലോറി ക്ലീനറും പൊള്ളലേറ്റു മരിച്ചു. പാലക്കാട്ടു ലോറിയില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ലോറിയിൽ വച്ച്‌ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയില്‍ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.

    തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ കോട്ടയത്ത് വീട്ടുകാരോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തില്‍ യുവാവ് ജീവനൊടുക്കി.

    പെരുവ ആറക്കല്‍ ജോസഫ്-ലൈസ ദമ്ബതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad