Header Ads

  • Breaking News

    സഹോദരിക്ക് അശ്ലീല സന്ദേശമയച്ചയാളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത് വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; നാലംഗ സംഘം പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

    കൊച്ചി: 
    സഹോദരിക്ക് അശ്ലീല സന്ദേശമയച്ചയാളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത് അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. മറ്റക്കുഴി സ്വദേശി ബിബിന്‍, പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിന്റെ മര്‍ദനമേറ്റ, മോനിപ്പള്ളിയില്‍ താമസിക്കുന്ന 16 കാരന്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

    'വീട്ടില്‍ കേറി പൂളും' എന്ന് ഭീഷണിപ്പെടുത്തിയാണ് വീടിനു സമീപം നില്‍ക്കുകയായിരുന്ന 16 കാരനെ സംഘം വിറകുകൊള്ളികൊണ്ട് മര്‍ദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിനു ലഭിച്ചത്. ചോറ്റാനിക്കരയില്‍ നടന്ന സംഭവമെന്ന പേരിലാണ് വിഡിയോ എസ്പിക്കു ലഭിച്ചതെങ്കിലും സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നതായി അറിവില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്.
    ഇതോടെയാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് എസ്പി ഇറങ്ങിത്തിരിച്ചത്. ഇതിന്റെ ഭാഗമായി പരിധിയിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലേക്കും വിഡിയോ അയച്ചു കൊടുത്തു. ഒടുവില്‍ മര്‍ദനമേറ്റയാളെ പുത്തന്‍ കുരിശ് പൊലീസാണ് തിരിച്ചറിഞ്ഞത്. പല കേസുകളിലും പ്രതിയാണ് ഇയാള്‍. മര്‍ദിച്ച മൂന്നു പേര്‍ക്കും ഇതിന്റെ വിഡിയോ പകര്‍ത്തിയ ഇവരുടെ സുഹൃത്തിനുമെതിരെയാണ് പൊലീസ് കേസ് എടുത്തത്. വിഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ എസ്പിക്ക് ഒരാള്‍ അയച്ചു കൊടുക്കുകയായിരുന്നു.

    മര്‍ദനമേറ്റയാള്‍ക്കെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യത്തില്‍ കേസുകളില്‍നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്ത് ലഭിച്ച് കേസെടുക്കുന്നത് അപൂര്‍വമാണെന്ന് പൊലീസുകാരും പറയുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യം അയച്ചു തന്നയാള്‍ക്ക് എസ്പി കെ കാര്‍ത്തിക് തന്റെ ഫെയ്‌സ്ബുക് പേജില്‍ നന്ദി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad