Header Ads

  • Breaking News

    പോലിസിൻ്റെ അനുമതിക്ക് കാത്തു നിന്നില്ല; ലോക്ക് ഡൗൺ കടമ്പ കടന്ന് കെ സി ജോസഫ് കണ്ണൂരിൽ!!




    കണ്ണൂർ: കെ സി ജോസഫ് എംഎൽഎ യുടെ യാത്രാവിലക്കുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. പോലിസിന്റെ അനുമതിയില്ലാതെ കോട്ടയത്തുനിന്നും കെ സി ജോസഫ് അംഗരക്ഷകനൊപ്പം കാറിൽ തിങ്കളാഴ്ച്ച രാത്രി ഒൻപതു മണിയോടെ കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. ഇന്ന് രാവിലെ ഒൻപതു മണിയോടെ കാറിൽ എംഎൽഎ സ്വന്തം നിയോജക മണ്ഡലമായ ഇരിക്കൂറിലേക്ക് തിരിച്ചു. ഇരിക്കൂർ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും കെ സി ജോസഫിനെതിരെ വിമർശനങ്ങളുണ്ടായി. ജനപ്രതിനിധി എന്നനിലയിൽ തനിക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ മാന്യത കാട്ടിയില്ലെന്ന് കെ സി ജോസഫ് പറഞ്ഞു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാർക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യാനുള്ള പാസ് അനുവദിക്കുന്ന പോലിസ് മണ്ഡലത്തിലേക്ക് വരണമെന്ന ഒരു എംഎൽഎയുടെ ആവിശ്യത്തിന് മുൻപിൽ മുഖം തിരിക്കുകയായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായതിനാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞില്ല. തനിക്ക് ഇരിക്കൂർ നിയോജക മണ്ഡലത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ച ഡിജിപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ നടപടി സ്വീകരിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നുവെന്ന് കെ സി കുറ്റപ്പെടുത്തി. ഈ കാര്യം മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് അറിയിച്ചത്.

    ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ കാർ മാർഗം കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ വരാൻ അനുമതി നൽകിയ പോലിസ് ഒദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ നിയമസഭാ സമാജികനെന്ന നിലയിൽ തനിക്ക് അനുമതി നിഷേധിച്ചത് പ്രോട്ടോകാൾ ലംഘനമാണെന്നാണ് കെ സിയുടെ വിമർശനം.

    ​കത്ത് നൽകിയത് ഏപ്രിൽ 28 ന്ഏപ്രില്‍ 29-ന് കണ്ണൂരില്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിയോജക മണ്ഡലത്തിലേക്ക് കോട്ടയത്തെ വീട്ടില്‍ നിന്നും പോകാനുമായി ഒരു മാസത്തെ ക്വാറന്റൈനു ശേഷം അനുമതി ചോദിച്ചുകൊണ്ട് ഡിജിപിക്ക് കെ സി ജോസഫ് ഏപ്രില്‍ 28-നാണ് കത്ത് നല്‍കിയത്. കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്ന ഡിജിപിയുടെ നിലപാട് പുനഃപരിശോധിച്ച് നിയോജക മണ്ഡലത്തില്‍ പോകാന്‍ അനുവാദം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും തുടര്‍ന്ന് കെ സി ജോസഫ് പരാതി നല്‍കി. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കൈമാറിയതായി അറിയിച്ചത്.

    ഡിജിപിക്കെതിരെ നല്‍കിയ പരാതി പരിശോധിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന ഗവണ്‍മെന്റ് എംഎല്‍എമാര്‍ക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നും കെ സി ജോസഫ് ആരോപിച്ചു. ഒരു വശത്ത് സിപിഎം സൈബർ ഗ്രൂപ്പുകൾ എംഎൽഎയുടെ മണ്ഡലത്തിലെ അസാന്നിധ്യം വാർത്തയാക്കുകയും മറുവശത്ത് പോലിസ് യാത്രാ സഞ്ചാരം തടയുകയും ചെയ്യുന്നതിലെ രാഷ്ട്രീയ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് കെ സി ജോസഫ് പോലിസിന്റെ അനുമതിക്ക് കാത്തുനിൽക്കാതെ സ്വന്തം വാഹനത്തിൽ മണ്ഡലത്തിലെത്തിയത്.

    The post പോലിസിൻ്റെ അനുമതിക്ക് കാത്തു നിന്നില്ല; ലോക്ക് ഡൗൺ കടമ്പ കടന്ന് കെ സി ജോസഫ് കണ്ണൂരിൽ!! appeared first on Live Kannur.

    No comments

    Post Top Ad

    Post Bottom Ad