കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ കക്കംപാറ സ്വദേശി റോബിന്‍ (43) ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ണൂര്‍ പൊലീസ് പിടികൂടിയത്.

കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവിധ ലോഡ്ജുകളില്‍ എത്തിച്ചാണ് പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. കൂടാതെ പത്ത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്ക് എതിരെ പോക്‌സോ കേസും ഉണ്ട്.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ എസിപി ആസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് സി പി ഒ ബൈജു, സി പി ഒമാരായ നിഷാന്ത്, രതീഷ് എന്നിവരും പങ്കാളികളായിരുന്നു.