ദേശീയപാതയിലെ വെളിച്ചം കനത്ത ബില്ലുമായി വൈദ്യുതി വകുപ്പ് തടസ്സവുമായി നിർമാണ ഏജൻസി
ദേശീയപാത-66 ൽ പ്രകാശിക്കുന്ന വഴിവിളക്കുകൾക്ക് കനത്ത ബില്ല് നൽകി വൈദ്യുതി വകുപ്പ്. തെരുവുവിളക്കുകൾക്ക് താരിഫ് മാറ്റം വേണമെന്ന് കാണിച്ച് നിർമാണ ഏജൻസിയായ സിങ്കാറയ്ക്ക് കെ.എസ്.ഇ.ബി. കത്ത് നൽകി. പുതിയ ഉത്തരവ് പ്രകാരം വൻ വർദ്ധനവാണ് ദേശീയപാതയിലെ വിളക്കുകൾക്ക് അടക്കേണ്ടത്. സർക്കാർ/തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച് പരിപാലിക്കുന്ന തെരുവുവിളക്കുകൾക്ക് (എൽ.ടി. എട്ട് താരിഫ്) പ്രകാരം യൂണിറ്റിന് അഞ്ചുരൂപയാണ് അടക്കേണ്ടത്. ഇതാണ് ദേശീയപാതയിലെ വഴിവിളക്കുകൾക്കും ഈടാക്കുന്നത്. ടാക്സ് പിരിക്കുന്നതിനാൽ പൊതു വഴിവിളക്ക് സംവിധാനത്തിൽ ദേശീയപാതയെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി.
ഇനി വാണിജ്യനിരക്കിലുള്ള പുതിയ താരിഫ് (എൽ.ടി. ഏഴ് എ.) പ്രകാരം ബിൽത്തുക അടക്കാൻ കെ.എസ്.ഇ.ബി നിർദേശം നൽകി. യൂണിറ്റിന് ഒൻപത്-11 രൂപ വർദ്ധിക്കും. വൈദ്യുതി വകുപ്പിന്റെ താരിഫ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് സെൽ (ട്രാക്) നിർദേശ പ്രകാരമാണിത്.
കോടികളുടെ ബിൽ
ഓരോ റീച്ചിലും വിളക്കുകൾക്ക് വൈദ്യുതി നൽകുന്നത് കെ.എസ്.ഇ.ബി. ആണ്. ദേശീയപാതാ അതോറിറ്റിയുടെ പേരിലാണ് കണക്ഷൻ. 15 വർഷത്തേക്ക് നിർമാണ ഏജൻസി തുക അടക്കും. തെരുവുവിളക്കിന്റെ താരിഫ് (ഏകദേശം ഒരു യൂണിറ്റിന് അഞ്ചുരൂപ) പ്രകാരമാണ് നിരക്ക് നൽകുന്നത്.
നിർമാണം പൂർത്തിയായി തുറന്നുകൊടുത്ത തലപ്പാടി-ചെങ്കള റീച്ചിൽ നിലവിൽ 3400 ബൾബുകളാണ് പ്രകാശിക്കുന്നത്. ഇപ്പോൾ പഴയ താരിഫ് പ്രകാരം ഒരുമാസം 16 ലക്ഷം രൂപയാണ് ബിൽത്തുക അടക്കുന്നത്.
ഇനി 32 ലക്ഷത്തിലധികം രൂപ അടക്കേണ്ടിവരും. കെ.എസ്.ഇ.ബി. ബിൽ നൽകിയെങ്കിലും നിർമാണ ഏജൻസി അടക്കാൻ തയ്യാറായിട്ടില്ല. താരിഫ് മാറ്റം സംബന്ധിച്ച് പരാതിയിലാണ് (കേസ്) നിർമാണ ഏജൻസി ഉള്ളത്. മഹാരാഷ്ട്രയിൽ ഉൾപ്പെടെ ദേശീയപാത വെളിച്ചം പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നാണ് വാദം.
No comments
Post a Comment