വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി
കാസർഗോഡ് മേൽപ്പറമ്പിൽ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. കാസർകോഡ് ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ മുഹമ്മദ് അജ്നാസിനെ മേൽപ്പറമ്പ് പൊലീസുദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി. തന്റെ സഞ്ചരിച്ച ബൈക്ക് പൊലീസ് പിന്തുടർന്നപ്പോൾ അപകടത്തിൽപ്പെട്ടുവെന്നും തുടർന്ന് ഉദ്യോഗസ്ഥൻ മർദിക്കുകയായിരുന്നു എന്നും മുഹമ്മദ് അജ്നാസ് പരാതിയിൽ പറയുന്നു.
എറണാകുളത്ത് പഠിക്കുന്ന അജ്നാസ് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഉദുമയിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോൾ വഴിയിൽ പൊലീസിനെ കണ്ട വിദ്യാർഥി ലൈസൻസ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയി. പൊലീസ് പിന്തുടരുന്നതിനിടെ മണ്ഡലിപ്പാറയിൽ വെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു. ബൈക്കിൻ്റെ സൈലൻസറിൽ നിന്ന് വിദ്യാർഥിക്ക് പൊള്ളലേൽക്കുകയും ചെയ്തു. പിന്നാലെ സ്‌ഥലത്തെത്തിയ പോലീസുദ്യോഗസ്ഥർ മർദിച്ചുവെന്നാണ് അജ്നാസിന്റെ പരാതി.
പരുക്കേറ്റ അജ്നാസ് ചെങ്കള ഇകെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് കദീജ മേൽപ്പറമ്പ് പൊലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
No comments
Post a Comment