കണ്ണൂർ ജില്ലയിൽ രണ്ടു ഷിഗേല്ലോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തു
കണ്ണൂർ:- ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൽ രണ്ടു ഷിഗേല്ലോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാലും എട്ടും വയസ്സുള്ള രണ്ടു ആൺ കുട്ടികൾക്ക് ആണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് മൊകേരി ഗ്രാമപഞ്ചായത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്തെ ഏതെങ്കിലും സ്കൂളുകളിൽ കുട്ടികൾ വയറിളക്കം സംബന്ധിച്ച കാരണങ്ങളാൽ ക്ലാസിൽ ഹാജരാവാത്ത സാഹചര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വരുന്നുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്.
ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സി സച്ചിൻ അറിയിച്ചു.
*ഷിഗെല്ലോസിസ്*
ഷിഗെല്ല മനുഷ്യരിൽ കുടൽ അണുബാധ (Shigellosis) ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ്.
മലിനമായ ഭക്ഷണം, വെള്ളം, അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കം വഴി ഇത് പകരാം.
ശുചിത്വക്കുറവുള്ള സാഹചര്യങ്ങളിലാണ് രോഗവ്യാപന സാധ്യത കൂടുതലുള്ളത്.
*പ്രധാന ലക്ഷണങ്ങൾ:*
വയറിളക്കം (ചിലപ്പോൾ രക്തവും കഫവും കലർന്നത്)
വയറുവേദന
പനി
ഛർദ്ദി, ഓക്കാനം
രോഗലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ച് 1–3 ദിവസത്തിനുള്ളിൽ പ്രകടമാകുന്നു.
കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.
രോഗനിർണയം സാധാരണയായി മലപരിശോധന (stool test) വഴിയാണ് നടത്തുന്നത്.
ചികിത്സയിൽ ശരീരത്തിലെ ജലാംശം നിലനിർത്തൽ പ്രധാനമാണ്. ഗുരുതരമായ കേസുകളിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകൾ നൽകാം.
പ്രതിരോധ മാർഗങ്ങൾ:
ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
തിളപ്പിച്ചോ ശുദ്ധീകരിച്ചോ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക.
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
No comments
Post a Comment