കർണ്ണാടകത്തിൽ നിന്നും വ്യാജ നമ്പർ പ്ലേറ്റുമായി കൊട്ടിയൂർ തീർത്ഥാടകരുമായി എത്തി മടങ്ങിയ വാഹനം ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി
ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും തീർത്ഥാടകരുമായി കൊട്ടിയൂർ ദർശനം കഴിഞ്ഞ് തിരിച്ച് കണ്ണൂരിലേക്ക് പോകുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് എത്തിയ അർബാനിയ വാൻ പിടിയിലായത്.
പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ മറ്റൊരു ഇന്നോവ കാറിന്റെതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വാനിൽ സ്വദേശത്തേക്ക് യാത്ര തുടരാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കി.
എംവിഐ എം. മനോജ് കുമാർ, എ എംവിഐമാരായ വി.ആർ. ഷനിൽ കുമാർ, പി. ജിതിൻ, കെ.വി. അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും പിടികൂടലും.
ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലേക്കെത്തിയ വാഹനത്തിന്റെ നികുതി അടച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്.
വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമപരമായി ഗുരുതര കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇത്തരം വാഹനങ്ങൾ പരിശോധനയ്ക്കിടെ നിർത്താതെ പോയാൽ കണ്ടെത്തുന്നത് പ്രയാസകരമാണ്. കൂടാതെ അപകടമുണ്ടായാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും നിയമപരമായ സങ്കീർണതകൾ ഉണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
No comments
Post a Comment