മുഹൂർത്തമായിട്ടും വരൻ എത്തിയില്ല, വിവാഹം മുടങ്ങി; കാസർഗോഡ് പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
കാസർഗോഡ്: വിവാഹദിവസം മണ്ഡപത്തിൽ കയറാതെ ഒളിവിൽ പോയ നവവരനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ബളാൽ സ്വദേശിയായ വിഷ്ണു നാരായണൻ ആണ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്.
പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിലാണ് പോലീസ് നടപടി. പഠനകാലത്ത് തുടങ്ങിയ പ്രണയത്തിനൊടുവിലാണ് വിഷ്ണു നാരായണന്റെയും യുവതിയുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചത്. ഈ മാസം പത്തിനായിരുന്നു ക്ഷേത്രത്തിൽ വെച്ച് വിവാഹം നടക്കേണ്ടിയിരുന്നത്.
വധുവും ബന്ധുക്കളും നിശ്ചയിച്ച സമയത്തുതന്നെ ക്ഷേത്രത്തിൽ എത്തിയെങ്കിലും മുഹൂർത്തമായിട്ടും വരനും കൂട്ടരും എത്തിയില്ല. തുടർന്ന് വരന്റെ വീട്ടുകാർ ക്ഷേത്രത്തിലെത്തി വിഷ്ണുവിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി.
ഇതിനുപിന്നാലെയാണ് താൻ പീഡനത്തിന് ഇരയായെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയത്. യുവതി പരാതി നൽകിയ വിവരം അറിയാതെ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
No comments
Post a Comment