യുദ്ധം ; മട്ടന്നൂരിൽ നിന്ന് ഇന്നും രാജ്യാന്തര സർവീസുകളില്ല ; യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിളിച്ച് അന്വേഷിക്കണമെന്ന് അറിയിപ്പ്
മട്ടന്നൂർ :- യുദ്ധപശ്ചാത്തലത്തിൽ വ്യോമപാത അടച്ചതിനാൽ തുടർച്ചയായി രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്‌ത എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. ശനിയാഴ്ച ആറ് സർവീസുകളും റദ്ദാക്കിയിരുന്നു. ശനിയാഴ്ച മുതൽ സർവീസുകൾ റദ്ദാക്കിയതിനാൽ ഇന്നലെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയില്ല. ഇന്നും എല്ലാ രാജ്യാന്തര വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിളിച്ച് അന്വേഷിക്കണമെന്ന് കിയാൽ അധികൃതർ അറിയിച്ചു.
ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ഷാർജ, കണ്ണൂർ-അബുദാബി, കണ്ണൂർ-റാസൽഖൈമ, കണ്ണൂർ-ദുബായ്, കണ്ണൂർ-ദോഹ, ദോഹ-കണ്ണൂർ, ഷാർജ-കണ്ണൂർ, അബുദാബി-കണ്ണൂർ, ദുബായ്-കണ്ണൂർ എന്നീ സർവീസുകളും ഇൻഡിഗോയുടെ കണ്ണൂർ-അബുദാബി, കണ്ണൂർ, ഫുജൈറ, ഫുജൈറ-കണ്ണൂർ, അബുദാബി-കണ്ണൂർ എന്നീ സർവീസുകളുമാണ് റദ്ദാക്കിയത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ജിദ്ദ സർവീസ് പുനരാരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 31 മുതൽ ആഴ്ചയിൽ 2 ദി വസമായിരിക്കും സർവീസ്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10ന് ജിദ്ദയിലെത്തും. തിരിച്ച് ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം 11 ന് പുറപ്പെട്ട് വൈകിട്ട് 7.30ന് കണ്ണൂരിലെത്തും.

No comments
Post a Comment