Header Ads

  • Breaking News

    ‘ശബരിമലയിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം, സത്യം വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെയും കടമ’; ചോദ്യം ചെയ്യലിന് ഹാജരായി നടൻ ജയറാം





    ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി,,. കേസിലെ ഇടനിലക്കാരനായ കല്പേഷിനെയും ഇഡി ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഇഡി ജയറാമിനെ വിളിച്ചുവരുത്തിയത്,. കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ അടുപ്പം, ദ്വാരപാലക ശില്പങ്ങൾ വീട്ടിൽ കൊണ്ടുപോയി പൂജ നടത്തിയത് തുടങ്ങിയ കാര്യങ്ങൾ ഇഡി പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച ജയറാം, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിച്ചു. താൻ കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ പോകുന്ന ഒരു ഭക്തനാണെന്നും, ശബരിമല പോലെ ഒരു പുണ്യസ്ഥലത്ത് എന്തെങ്കിലും തരത്തിലുള്ള അഴിമതി (സ്കാം) നടന്നിട്ടുണ്ടെങ്കിൽ അത് 100 ശതമാനം പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു. അന്വേഷണ ഏജൻസിക്ക് തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് നൽകുക എന്നത് ഒരു മലയാളിയെന്ന നിലയിൽ തന്റെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 38 വർഷമായി നിരവധി ക്ഷേത്രങ്ങളിൽ പൂജകൾക്കും ആനകളെ സമർപ്പിക്കുന്ന ചടങ്ങുകൾക്കും തന്നെ ക്ഷണിക്കാറുണ്ടെന്നും, ആ രീതിയിലാണ് ഈ കേസുമായി ബന്ധപ്പെട്ടവരും തന്നെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സത്യം വെളിച്ചത്തുവരട്ടെ എന്നും കുറ്റക്കാർ ഉണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടട്ടെ എന്നും ജയറാം പ്രതികരിച്ചു.

    അതേസമയം ഇടനിലക്കാരൻ കൽപേഷ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാൾ എറണാകുളത്തെ ഇഡി ഓഫീസിലെത്തിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണമടങ്ങിയ കവർ ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഡോമ ഗോവർധന് എത്തിച്ചു നൽകിയത് കൽപേഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലോ മറ്റ് അനധികൃത സാമ്പത്തിക ഇടപാടുകളോ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) രജിസ്റ്റർ ചെയ്ത സ്വർണ്ണമോഷണക്കേസിന്റെ തുടർച്ചയായാണ് ഇഡി അന്വേഷണം നടത്തുന്നത്. എസ്ഐടി കേസിലെ എല്ലാ പ്രതികളും ഇഡിയുടെ കേസിലും പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ ജയശ്രീ നൽകിയ മൊഴികൾ ഇഡി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും, അതിനാൽ അവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.നിലവിൽ കൽപേഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകുന്നേരം വരെ ചോദ്യം ചെയ്യൽ നീണ്ടുനിൽക്കാനാണ് സാധ്യത. സാക്ഷികളെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് ശേഷം, കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഉണ്ണികൃഷ്ണ പോറ്റിയെ ഇഡി വിശദമായി ചോദ്യം ചെയ്യും. അതിനു മുൻപായി ആവശ്യമായ തെളിവുകൾ ശേഖരിക്കാനാണ് നിലവിൽ ഇഡിയുടെ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad