ശബരിമല ഡ്യൂട്ടിക്കുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടില്ല; പരാതിയുമായി പോലീസുകാർ
കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ, ബോംബ് സ്ക്വാഡ് എന്നിവിടങ്ങളിൽനിന്ന് നിലയ്ക്കലിലേക്കും പമ്പയിലേക്കും സന്നിധാനത്തേക്കുമായി നിയോഗിക്കപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ട് നിഷേധിച്ചത്. പരാതിയുമായി പോലീസുകാർ ചില ജില്ലകളിലെ പോലീസ് മേധാവികളെ സമീപിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചുമതലപ്പെട്ടവർക്കുമാത്രമേ പോസ്റ്റൽ വോട്ടുള്ളൂവെന്ന നിലപാടിലാണ് പല പോലീസ് മേധാവികളും. ചിലയിടങ്ങളിലെ നോഡൽ ഓഫീസർമാരാകട്ടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമൊന്നും വന്നിട്ടില്ലെന്നാണ് പോസ്റ്റൽ വോട്ട് നിഷേധിക്കാൻ കാരണമായി പറയുന്നത്. എഎസ്‌പി, എഎസ്‌പി, ഡിവൈഎസ്‌പി, ഇൻസ്പെക്ടർ, എസ്ഐ, സിവിൽ പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥർ ഇവരിൽ ഉൾപ്പെടുന്നുണ്ട്. പല ജില്ലകളിലും പോസ്റ്റൽ ബാലറ്റിനായുള്ള സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ നോഡൽ ഓഫീസർമാർ മുഖേന നൽകണമെന്ന് സമയപരിധി വെച്ച് ആവശ്യപ്പെടുകയും അപേക്ഷകൾ വാങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ നിരസിച്ച സംഭവങ്ങളുമുണ്ടായി. കോഴിക്കോട് നഗരത്തിൽ ചില സ്റ്റേഷനുകളിലെ പോലീസ് ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. എമർജൻസി വിഭാഗം എന്ന നിലയിൽ എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും പോസ്റ്റൽ ബാലറ്റ് സാധാരണ അനുവദിക്കാറുണ്ടെന്ന് പോലീസ് ഓഫീസർമാർ പറയുന്നു.
No comments
Post a Comment