ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; തിരുവനന്തപുരം സ്വദേശിനിയായ യുവതി അറസ്റ്റിൽ
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതി അറസ്റ്റിൽ. തിരുവനന്തപുരം തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസ് ആണ് അറസ്റ്റിലായത്. രണ്ടുമാസത്തിനിടയിൽ 16.6 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃക്കുന്നപ്പുഴ സ്വദേശിയുടെ പരാതിയിലാണ് മുപ്പത്തിമൂന്നുകാരിയായ ആര്യാദാസിനെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു യുവതിയുടെ തട്ടിപ്പ്. രണ്ടുമാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് ആര്യാദാസ് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്. പരാതിക്കാരൻ അയച്ചുകൊടുത്ത പണം ലാഭത്തോടെ വ്യാജ ആപ്പിൽ പ്രത്യക്ഷപ്പെട്ടു, എന്നാൽ തുക പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം പരാതിക്കാരന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പണം പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെന്ന് കണ്ടെത്തി. തട്ടിയെടുത്ത പണത്തിൽ നിന്ന് 4.5 ലക്ഷം രൂപ പോർട്ടൽ വഴി മരവിപ്പിക്കാനായി. ഇത് പരാതിക്കാരന് തിരികെ ലഭ്യമാകും. ലപ്രതിക്കെതിരെ എറണാകുളം സിറ്റി, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലായി 28 പരാതികൾ നിലവിലുണ്ട്.
അറസ്റ്റിലായതിന് പിന്നാലെ യുവതി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതോടെ പ്രതിയെ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ഇവിടെ ചികിത്സയിൽ കഴിയവെ, അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്.
No comments
Post a Comment