തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൽ പ്രതികരിച്ച് നടി കീർത്തി സുരേഷ്. സ്വകാര്യതയിലേക്ക് കടന്നു കയറുന്ന കൃത്രിമബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ച് താരം ആശങ്ക പ്രകടിപ്പിച്ചു. ഇത് സെലിബ്രിറ്റികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധുമുട്ട് തീർക്കുന്ന പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് കീർത്തി പറഞ്ഞു. ചെന്നൈയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കീർത്തി സുരേഷ്. 'എ.ഐ ഒരു വലിയ പ്രശ്നമായി മാറികയാണ്. അതൊരു അനുഗ്രഹവും ശാപവുമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ കണ്ടുപിടിച്ചത് മനുഷ്യരാണ്, പക്ഷേ നമുക്ക് അതിലെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. സോഷ്യൽ മീഡിയയിൽ, ഒരു അശ്ലീല വസ്ത്രത്തിൽ എന്റെ ചിത്രം കാണുമ്പോൾ ഞാൻ സ്തബ്ധയാകുന്നു. അടുത്തിടെ, ഒരു സിനിമ പൂജക്ക് ഞാൻ ധരിച്ച വസ്ത്രം മോശമായ രീതിയിലേക്ക് മാറ്റുകയായിരുന്നു. ഒരു നിമിഷം ഞാൻ ചിന്തിച്ചു. അപ്പോൾ ഞാൻ അങ്ങനെ പോസ് ചെയ്തിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അത് തീർച്ചയായും അരോചകമാണ്. ഇത് തീർച്ചയായും വേദനാജനകമാണ്' -കീർത്തി പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകൾ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്നും സമ്മതമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം സിനിമ മേഖലയില്‍ മാത്രമായി ഒതുങ്ങുന്നതല്ലെന്നും, സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കുമെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. വിനോദ മേഖലക്കപ്പുറം സാങ്കേതികവിദ്യ വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് നടി ആൻഡ്രിയ ജെറമിയയും എ.ഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സംസാരിച്ചു. അഭിനേതാക്കൾക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും എ.ഐ പ്രശ്നമായി മാറുകയാണെന്നും അത് പ്രവർത്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാകണമെന്നും മറിച്ചാകരുതെന്നും അവർ പറഞ്ഞു. എ.ഐയുടെ ധാർമിക ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ അഭിപ്രായങ്ങൾ വരുന്നത്. ഇതിലൂടെ എ.ഐയുടെ ദുരുപയോഗം എല്ലാ മേഖലകളിലും വെല്ലുവിളി ഉയർത്തുന്നു എന്നതാണ് വ്യക്തമാക്കുന്നത്. അഭിനേതാക്കൾ പലരും ഓൺലൈനിൽ വ്യക്തിഗത ഐഡന്റിറ്റികൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷ നടപടികൾ ആവശ്യപ്പെടുകയാണ്.
No comments
Post a Comment