കണ്ണൂർ പഴയങ്ങാടിയിൽ യുവതി കുഞ്ഞുമായി പുഴയിൽ ചാടി മരിച്ചതിൽ ഭർത്താവിനെതിരെ കുടുംബം.
എനിക്ക് കുട്ടിയെ മതി, നീ പോയി ചത്തോ എന്ന് റീനയോട് ഭർത്താവ് പറഞ്ഞതായി റീമയുടെ അച്‌ഛൻ കെ. മോഹനൻ. ഞായറാഴ്‌ച പൊലീസുമായി വന്ന് കുട്ടിയെ കൊണ്ടുപോകുമെന്ന് പറഞ്ഞു. പ്രസവം മുതൽ തന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവും അമ്മയുമാണ് എല്ലാത്തിനും കാരണം. തക്കതായ ശിക്ഷ അവർക്ക് ലഭിക്കണമെന്നും യുവതിയുടെ അച്‌ഛൻ ആവശ്യപ്പെട്ടു.മാനസിക പീഡനത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുന്ന റീനയിൽ നിന്നും കുട്ടിയെ ആവശ്യപ്പെട്ടതാകാം മരണകാരണമെന്ന് ബന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ കാണാതായ യുവതിയുടെ ശരീരം കണ്ടെത്തിയെങ്കിലും, കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ പുലർച്ചയാണ് വെങ്ങര സ്വദേശി എം.വി റീനയേയും മൂന്നു വയസ്സുകാരൻ മകനെയും വീട്ടിൽ നിന്ന് കാണാതായത്. തിരച്ചിലിൽ യുവതിയുടെ സ്കൂകൂട്ടർ ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ കണ്ടതോടെയാണ് പുഴയിൽ പരിശോധന നടത്തിയത്. ഇന്ന് രാവിലെയാണ് റീനയുടെ മൃതദേഹം കണ്ടെത്തുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്ന് കാലങ്ങളായി യുവതി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ് കമൽരാജ് കഴിഞ്ഞ ആഴ്ച മടങ്ങിയെത്തുകയും കുട്ടിയുടെ അവകാശത്തെ ചൊല്ലി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോകുമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മുമ്പ് യുവതിയെ ഭർത്താവ് ആക്രമിച്ചതിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. വിവാഹമോചനത്തിൻ്റെ വക്കിൽ ആയിരുന്നു ഇരുവരും. വിദേശത്തുനിന്നും ഭർത്താവ് തിരിച്ചെത്തിയത് മുതൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
No comments
Post a Comment