Header Ads

  • Breaking News

    കാർത്തികക്ക് കൊടുംക്രിമിനലുകളുമായും ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധം; എംബിബിഎസ് ഒറിജിനൽ തന്നെയാണോ എന്നും അന്വേഷണം



    കൊച്ചി: വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോക്ടർ കാർത്തിക പ്രദീപിന് ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധമെന്ന് റിപ്പോർട്ട്. കാപ്പാ കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളുമായും കാർത്തികയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാർത്തികയുടെ തട്ടിപ്പിനിരയായവർ പണം തിരികെ ചോദിക്കുമ്പോൾ ക്രിമിനലുകളെ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനായി നിരവധി ക്രിമിനലുകളുമായും യുവതി ബന്ധം പുലർത്തിയിരുന്നു.

    കഴിഞ്ഞ ദിവസമാണ്വീസ തട്ടിപ്പുകേസിൽ പത്തനംതിട്ട സ്വദേശിനി കാർത്തിക പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയായ കാർത്തിക കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നാണ റിപ്പോർട്ട്. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് കാർത്തികയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ യുവതിയെ കോഴിക്കോട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ യുവതിയുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. പണം നഷ്ടപ്പെട്ടയാളോട് കാർത്തിക പറഞ്ഞ വാക്കുകളും സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്.

    കാർത്തിയോട് പൈസ ചോദിച്ച് വിളിച്ച ആളും കാർത്തികയും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് കാർത്തിക ചോദിക്കുന്നത്.

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് കോടികളാണ് കാർത്തിക തട്ടിയെടുത്തത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക അറസ്റ്റിലായത്. യുകെയിൽ സോഷ്യൽവർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

    പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.

    പത്തനംതിട്ട സ്വദേശിനിയാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി കാർത്തിക തൃശ്ശൂരാണ് താമസം. യുക്രൈനിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും താരമാണ്. അതേസമയം, ഈ ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാർത്തികയുടെ എംബിബിഎസ് ബിരുദം യഥാർത്ഥമാണോ എന്നത് സംബന്ധിച്ചാണ് പൊലീസ് അന്വേഷണം. കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യുവതിയുടെ തട്ടിപ്പ്.


    No comments

    Post Top Ad

    Post Bottom Ad