Header Ads

  • Breaking News

    ആറു വയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക് ആലം




    ആലുവ: കാണാതായ ആറു വയസുകാരി ചാന്ദ്‌നിയെ കൊലപ്പെടുത്തിയ
    സംഭവത്തിൽ കുറ്റം സമ്മതിച്ച്‌ അസ്ഫാക്ക് ആലം. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പ്രതി കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്ന് പറഞ്ഞത് അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്നു വ്യക്തമായിട്ടുണ്ടെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

    ശനിയാഴ്ച രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് അസ്ഫാക്ക് ആലം കുറ്റസമ്മതം നടത്തിയതെന്നും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിലെത്തി മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.

    മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയെ കഴിഞ്ഞ ദിവസമാണ് അസ്ഫാക് തട്ടിക്കൊണ്ട് പോയത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികൾ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പു താമസിക്കാനായെത്തിയതാണ് ഇയാൾ. മദ്യ ലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.

    രാംധർ – നീതു കുമാരി ദമ്പതികളുടെ മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. ഇരുവരും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നതോടെ പോലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad