ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി: കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും വരുന്നു - ടൂറിസം ഹബ് ആവാനൊരുങ്ങി “പാലക്കയം - കുറ്റിപ്പുല്ല് - പൈതൽ” നെക്സ്സസ്
ആലക്കോട്: തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി നടുവിൽ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു.
മൂവായിത്തിലധിനം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പച്ചവിരിച്ച പുൽമേടുമായി പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ടൂറിസം കേന്ദ്രമാണ്.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയുടെ ലക്ഷ്യം.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി ഒരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്തായി ഒരുക്കുന്ന പാർക്കിനും റിസോർട്ടിനുമായി ടൂറിസം വകുപ്പിന്റെ 49.80 ലക്ഷം രൂപയും പഞ്ചായത്തിന്റെ 33.20 ലക്ഷം രൂപയും ചേർത്ത് 83 ലക്ഷം രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയത്.
ഇതിൽ പഞ്ചായത്തിന്റെ വിഹിതം ചെലവഴിച്ചതിന് ശേഷമാണ് ടൂറിസം വകുപ്പിന്റെ വിഹിതം ലഭിക്കുക.
ജില്ലയുടെ ആദ്യ ചുവടുവെപ്പ്
ജില്ലയിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണ് കുട്ടിപ്പുല്ല് പാർക്ക് പദ്ധതി. രണ്ടുഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.
ആദ്യഘട്ടത്തിൽ പാർക്കും സഞ്ചാരികളുടെ താമസസൗകര്യത്തിനായി രണ്ട് കോട്ടേജുകളും വിശ്രമമുറിയുമാണ് ഒരുക്കുക.
കൂടാതെ പാർക്കിങ് ഏരിയ, സ്വിമ്മിങ് പൂൾ, മിനി ആംഫി തിയേറ്റർ, റെസ്റ്ററൻറ്, റിസപ്ഷൻ ഏരിയ തുടങ്ങിയവയുടെ നിർമാണവും പൂർത്തിയാക്കും.
രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജുകൾ, ജിം, മിനി ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായുള്ള കളിസ്ഥലം, വൈ-ഫൈ സോൺ തുടങ്ങിയവയാണ് നിർമിക്കുക. റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര വിളക്ക്, പാർക്കിനായുള്ള കെട്ടിടം എന്നിവ കൂടി കുട്ടിപ്പുല്ലിൽ ഒരുക്കും.
എങ്ങനെ എത്താം
പൈതൽമലയ്ക്കും പാലക്കയംതട്ടിനും മധ്യേയാണ് കുട്ടിപ്പുല്ല്. കുടിയാന്മല-പാത്തൻപാറ- മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്ക് എത്തിച്ചേരാം. കരുവൻചാൽ-പാത്തൻപാറ വഴിയും കുടിയാന്മല റോഡിൽ നൂലിട്ടാമലയിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരം യാത്ര ചെയ്താലും ഇവിടെയെത്താം.
തളിപ്പറമ്പിൽനിന്ന് 41 കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം. കുടിയാന്മലയിൽനിന്ന് കവരപ്ലാവ് വഴി നേരിട്ടും ഇവിടെ എത്തിച്ചേരാം.
No comments
Post a Comment