Header Ads

  • Breaking News

    ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം പറശ്ശിനിക്കടവിലും ഇഴയുന്നു


    പറശ്ശിനിക്കടവ് : തീർഥാടക, വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം ഇഴയുന്നു. പറശ്ശിനിപ്പുഴയിൽ ‌പറശ്ശിനിക്കടവ് ബോട്ട് ടെർമിലനിന് സമീപത്താണ് ഒഴുകുന്ന പാലം സ്ഥാപിക്കുന്നത്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കീഴിലാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒഴുകുന്ന പാലങ്ങൾ നിർമിക്കുന്നത്. വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന പേരിൽ നടപ്പാക്കുന്ന വൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ആകർഷണങ്ങൾ പ്രധാന പുഴയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും പലസ്ഥലത്തും നിർമാണം നിലച്ചിരിക്കയാണ്. വളപട്ടണം, കുപ്പം എന്നിവിടങ്ങളിലും ഇത്തരം പാലം നിർമിക്കുന്നുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ വെന്നീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതി സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിവരുന്നത്.

    നാട്ടിലെയും വിദേശത്തേയും വിനോദസഞ്ചാരികളെ ആകർഷിക്കാൻ നടപ്പാക്കിവരുന്നതാണ് ഫ്ലോട്ടിങ് മാർക്കറ്റ്. ഓരോ കേന്ദ്രത്തിലും ലക്ഷക്കണക്കിന് രൂപ ഇതിനായി വിനിയോഗിക്കും.

    എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനമായ കേരളാ ഇലക്‌ട്രിക്കൽ ലിമിറ്റഡ് (കെൽ) എന്ന സ്ഥാപനമാണ് വിവിധ സ്ഥലങ്ങളിലുള്ള നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. സാങ്കേതികകാരണങ്ങളാൽ പല സ്ഥലങ്ങളിലും പ്രവൃത്തി നിർത്തിവെച്ചിരിക്കയാണെന്നാണ് കരാറുകാർ പറയുന്നത്. സാങ്കേതികപ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയതായി കെൽ അധികൃതർ അറിയിച്ചു. അനുമതിലഭിക്കുന്ന മുറയ്ക്ക് മാത്രമേ നിർമാണം പുനരാരംഭിക്കുകയുള്ളൂ.

    കരയിലേതുപോലെ തന്നെ പുഴയിൽ പൊങ്ങിക്കിടക്കുന്ന തരത്തിൽ മാർക്കറ്റ്, റസ്റ്റോറന്റ്‌, പക്ഷിത്തൂണുകൾ, ഏറുമാടം, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയുമാണ് പ്രധാനമായും ഇത്തരം സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

    ഗാലറികൾ, ജലമത്സരങ്ങൾ എന്നിവയുൾപ്പെടുത്തിക്കൊണ്ട് വിനോദസഞ്ചാരമേഖല മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടവും ഉന്നമിടുന്നു.

    No comments

    Post Top Ad

    Post Bottom Ad