Header Ads

  • Breaking News

    അനിയത്തിയുടെ വിവാഹത്തിന് അമ്മ കരുതിവെച്ച സ്വർണം മോഷ്ടിച്ചു; മൂത്ത മകളും മരുമകനും അറസ്റ്റിൽ





    കോട്ടയം: അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ മകളെയും മരുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറം ഭാഗത്ത് TC 21/635 വീട്ടിൽ കിരൺ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്ക് പോയപ്പോഴായിരുന്നു സംഭവം.

    ഐശ്വര്യയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ വീട്ടിൽ കരുതിയിരുന്ന സ്വർണമാണ് മൂത്ത മകളായ ഐശ്വര്യ അപഹരിച്ചുകൊണ്ട് പോയത്. ഈ സമയത്ത് അമ്മ പാലക്കാട് ജോലിക്ക് പോയിരിക്കുകയായിരുന്നു. സ്വർണം ഐശ്വര്യ പിന്നീട് തന്റെ ഭാർത്തൃഗൃഹമായ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. 

    പാലക്കാട് നിന്നും തിരിച്ചെത്തിയ അമ്മ, താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്ന് മനസ്സിലാക്കി. ഇവർ ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തിരുന്നു. തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഈ സമയത്ത് ഐശ്വര്യ പറഞ്ഞത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഐശ്വര്യയുടെ ശ്രമം.

    എന്നാൽ സ്വർണ്ണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പോലീസ് ഐശ്വര്യയുടെ തിരുവനന്തപുരത്തെ ഭർത്തൃ വീട്ടിൽ നിന്നും 10 പവൻ സ്വർണം കണ്ടെടുത്തു. പരിശോധനയിൽ ഈ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്ന് കണ്ടെത്തി.  

    ഐശ്വര്യ മോഷ്ടിച്ച 10 പവൻ സ്വർണത്തിൽ നിന്ന്, അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാല പണയം വെച്ചിരുന്നു. ഇതിന് പകരം അഞ്ചു പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം ബോക്സിൽ സൂക്ഷിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ,എസ്.ഐ സ്റ്റാൻലി, എ.എസ്. ഐ അംബിക,സിവിൽ പോലീസ് ഓഫീസർമാരായ സജി പി.സി, സൈഫുദ്ദീൻ, മനോജ് കെ.പി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


    No comments

    Post Top Ad

    Post Bottom Ad