ജയിലില്‍ ലഹരി ഒഴുക്കി കൊടും ക്രിമിനലുകളെ വളര്‍ത്തുന്നു: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്
കണ്ണൂര്‍: ജയിലിലെത്തുന്ന തടവുകാരെ കൊടും ക്രിമിനലുകളാക്കി മാറ്റുന്ന രീതിയില്‍ മദ്യവും മയക്കുമരുന്നുകളും യഥേഷ്ടം വിതരണം ചെയ്യുന്ന സാഹചര്യമാണ് കണ്ണൂർ സെൻട്രൽ ജയിലിലെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരി മാഫിയക്കെതിരെ പുഴാതി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജയിലിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളിലെത്തുന്നവരെ മാനസികമായി പരിവര്‍ത്തനം ചെയ്യിക്കാനും അവരെ ക്രിമിനല്‍ സ്വഭാവങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ടവർ അതിന് കടകവിരുദ്ധമായ സമീപനമാണ് കണ്ണൂരില്‍ സ്വീകരിച്ചു വരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി പി എം തടവുകാര്‍ നേതൃത്വം നല്‍കുന്ന മാഫിയയ്ക്ക് ജയിലുദ്യോഗസ്ഥരും വഴങ്ങിക്കൊടുക്കുകയാണ്.
ജയിലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ലഹരി മാഫിയ ഇവിടെ കൊടികുത്തിവാഴുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും പെരിയ ഇരട്ടക്കൊലപാതക കേസിലും പ്രതികളായവരെ പാര്‍പ്പിച്ചിട്ടുള്ള രണ്ടാം ബ്ലോക്ക് കേന്ദ്രീകരിച്ചാണ് കഞ്ചാവും ലഹരി വസ്തുക്കളും വിപണനം ചെയ്യുന്നത്. സി പി എം തടവുകാരെ ഭയന്ന് രണ്ടാം ബ്ലോക്കില്‍ യാതൊരു പരിശോധനയും നടക്കാറില്ല. സെന്‍ട്രല്‍ ജയിലിലെ അടുക്കളയും സി പി എം തടവുകാരുടെ നിയന്ത്രണത്തിലാണ്. ഇവിടെ ഭക്ഷ്യവസ്തുക്കളുടെ മറവിലാണ് പുറമെനിന്ന് ലഹരിവസ്തുക്കളെത്തുന്നത്. ജയിലിലെ മറ്റു തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തി സി പി എം തടവുകാര്‍ വന്‍ തുകയുടെ ഇടപാടുകളും നടത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയയുടെ കേന്ദ്രമായി കണ്ണൂര്‍ ജയില്‍ മാറിയിട്ടും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സി പി എം ക്രിമിനല്‍- ലഹരി മരുന്ന് മാഫിയാ സംഘങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി മോഹനൻ അധ്യക്ഷത വഹിച്ച ധർണ്ണയിൽ നേതാക്കളായ സി വി സന്തോഷ്,കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, എൻ ആർ മായൻ, പി ഇന്ദിര, ടി പി രാജീവൻ,അനൂപ് ബാലൻ,ആശ രാജീവൻ എന്നിവർ പങ്കെടുത്തു.

No comments
Post a Comment