Header Ads

  • Breaking News

    ഒരു മണിക്ക് ലോട്ടറി എടുത്തു, രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നു, മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ടിക്കറ്റ് അടിച്ചു, വിശ്വസിക്കാനാവാതെ മീൻ കച്ചവടക്കാരൻ


    കൊല്ലം: കഴിഞ്ഞ ദിവസം അക്ഷയ ലോട്ടറി ഒന്നാം സമ്മാനം തേടിയത്തിന്റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ പൂക്കുഞ്ഞിന്റെ വീട്ടിലേക്ക് കയറി വന്നത്.

    ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സ്യവിൽപന നടത്തുന്ന പൂക്കുഞ്ഞ് അക്ഷയ എകെ 570 ലോട്ടറി എടുക്കുന്നത്. തുടർന്ന് നടക്കാൻ പോകുന്ന സ്വപ്നതുല്യമായ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. മീൻ വിറ്റ് വരുന്ന വഴിയിലാണ് മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കയ്യിൽ നിന്ന് ലോട്ടറി വാങ്ങുന്നത്.

    ലോട്ടറിയുമായി വീട്ടിലെത്തി അൽപം കഴിഞ്ഞ് രണ്ട് മണിയോടെ കരുനാഗപ്പള്ളി കോർപ്പറേഷൻ ബാങ്ക് കുറ്റിവട്ടം ശാഖയിൽ നിന്ന് പൂക്കുഞ്ഞിനെ തേടി ജപ്തി നോട്ടീസും എത്തി. എട്ട് വർഷം മുമ്പ് വീട് വയ്ക്കുന്നതിന് ബാങ്കിൽ നിന്ന് 7.45 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒമ്പത് ലക്ഷമായി. ഇതോടെയാണ് ജപ്തി നോട്ടീസ് എത്തിയത്.

    ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നോട്ടീസും കയ്യിൽ പിടിച്ച് ഇരിക്കുമ്പോഴാണ് ഉച്ചയ്ക്കെടുത്ത AZ 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന വാർത്ത അറിയുന്നത്. സഹോദരനാണ് വിളിച്ചു പറഞ്ഞത്, ആദ്യം വിശ്വാസം വന്നില്ല, പിന്നീടാണ് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ തേടിയെത്തിയെന്ന സത്യം പൂക്കുഞ്ഞ് വിശ്വസിക്കുന്നത്. ജപ്തി നോട്ടീസുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന തനിക്ക് പിടിവള്ളി തന്നതിന് ദൈവത്തിന് സ്തുതി പറയുകയാണ് പൂക്കുഞ്ഞ്.

    മുംതാസാണ് പൂക്കുഞ്ഞിന്റെ ഭാര്യ. വിദ്യാർഥികളായ മുനിർ, മുഹ്‌സിന എന്നിവരാണ് മക്കൾ.

    No comments

    Post Top Ad

    Post Bottom Ad