ചെറുതാഴത്തെ രഞ്ജിതയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി സുരേഷ്ഗോപി..
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിൽ തറവാട്ടുവീട്ടിൽനിന്ന് പടിയിറങ്ങേണ്ടി വന്ന യുവതിക്ക് മുൻ എം.പി.യും നടനുമായ സുരേഷ്ഗോപിയുടെ സഹകരണത്തിൽ സ്വന്തംവീട് എന്ന സ്വപ്നം യാഥാർഥ്യമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിൽ അതിയടം വീരൻചിറയിൽ നിർമിച്ച ഹീരാബഹൻ എന്ന വീടാണ് സുരേഷ്‌ഗോപി ചെറുതാഴത്തെ രഞ്ജിത ദീപേഷിന് കൈമാറിയത്.
ചെറുതാഴം പഞ്ചായത്തിൽ 10-ാം വാർഡ് അതിയടം വീരൻചിറയിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഇവർ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചത്. കുടുംബത്തിൽ ചിലരുടെ എതിർപ്പിനെത്തുടർന്ന് അച്ഛനും അമ്മയും മൂന്ന് വയസ്സുള്ള മകളുമായി തറവാട്ട് വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്ന രഞ്ജിത തുടർന്ന് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വാടകവീട്ടിലായിരുന്നു താമസം.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് അടക്കമുള്ളവർ ഇവരെ സന്ദർശിച്ചശേഷം എം.പി.യായിരുന്ന സുരേഷ്‌ഗോപിയോട് ഇവർക്ക് സ്വന്തമായൊരു വീട് എന്നത് ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ വീട് യാഥാർഥ്യമാകുകയായിരുന്നു.
സുരേഷ് ഗോപിയുടെ അനുഗ്രഹാശംസകളോടെ രഞ്ജിതയും ഭർത്താവ് ദീപേഷും ചേർന്ന് ദീപം തെളിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മുൻ ജില്ലാ പ്രസിഡന്റ് കെ.വി.സത്യപ്രകാശൻ, പ്രഭാകരൻ കടന്നപ്പള്ളി, റിനോയ് ഫിലിപ്പ്, കെ.തമ്പാൻ, ബിജു ഏളക്കുഴി, വി.വി.മനോജ്, മധു മാട്ടൂൽ, സി.വി.പ്രശാന്ത്, സി.നാരായണൻ, കെ.വി.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment