Header Ads

  • Breaking News

    അടുത്ത മാസം ഒന്ന് മുതല്‍ ക്രിക്കറ്റില്‍ വരുന്ന പുതിയ പരിഷ്കാരങ്ങള്‍: എന്തൊക്കെയാണെന്ന് നോക്കാം




    ദുബായ്: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയാണ് ഐസിസി. ഇതുവരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്ന പല പരീക്ഷണങ്ങളും ഇനി ക്രിക്കറ്റിലെ പുതിയ നിയമമാവും. ഐസിസി നടപ്പിലാക്കുന്ന പുതി പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

    പന്തില്‍ തുപ്പല്‍ പുരട്ടാനാവില്ല 

    പന്തിന്‍റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടുന്നത് പൂര്‍ണമായും നിരോധിച്ചു. കൊവിഡ് കാലത്ത് കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോള്‍ നിയമമാകുന്നത്. 

    ക്യാച്ചിനിടെ ക്രോസ് ചെയ്താലും കാര്യമില്ല 

    ക്യാച്ചെടുക്കുന്നതിനിടെ രണ്ട് ബാറ്റര്‍മാര്‍ തമ്മില്‍ പരസ്പരം ക്രോസ് ചെയ്താലും അടുത്ത പന്ത് പുതിയ ബാറ്റര്‍ തന്നെയാണ് നേരിടേണ്ടത്. നേരത്തെ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ ബാറ്റര്‍ക്ക് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കാമായിരുന്നു. 

    മങ്കാദിംഗ് ഇല്ല ഇനി റണ്‍ ഔട്ട് മാത്രം 

    ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ പുറത്താക്കുന്ന മങ്കാദിംഗ് രീതിയെ റണ്‍ ഔട്ട് എന്ന് പുനര്‍നാമകരണം ചെയ്തു. മങ്കാദിംഗ് മാന്യതയില്ലാത്ത കളിയായി വിലിയിരുത്തിയിരുന്നെങ്കില്‍ റണ്‍ ഔട്ടിന് അങ്ങനെയില്ല.

    ടൈം ഔട്ട് ഒരു മിനിറ്റ് മാത്രം 

    ടെസ്റ്റിലും ഏകദിനത്തിലും ഒരു ബാറ്റര്‍ പുറത്തായാല്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്താന്‍ മൂന്ന് മിനിറ്റ് വരെ സമയം അനുവദിച്ചിരുന്നത് ഒരു മിനിറ്റായി ചുരുക്കി. ടി20 ക്രിക്കറ്റില്‍ ഇത് ഒന്നര മിനിറ്റായി തുടരും.

    ഫീല്‍ഡിലെ പിഴവിന് പെനല്‍റ്റി 

    ബൗളര്‍ പന്തെറിയാനായി എത്തുമ്പോള്‍ ഫീല്‍ഡര്‍മാര്‍ അവരുടെ പൊസിഷനില്‍ നിന്ന് നിയമവിധേയമല്ലാത്ത രീതിയില്‍ നീങ്ങിയാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനല്‍റ്റി വിധിക്കും. 

    പിച്ചിന്‍റെ പരിധി വിട്ടാല്‍ നോ ബോള്‍ 

    ഒരു പന്ത് കളിക്കാനായി ബാറ്റര്‍ പിച്ചിന്‍റെ നിയന്ത്രണരേഖക്ക് പുറത്ത് കടന്നാല്‍ പന്ത് ഡെഡ് ബോളായി പ്രഖ്യാപിക്കും. അതുപോലെ ബൗളര്‍ പിച്ചിന്‍റെ പരിധിക്ക് പുറത്ത് പന്തെറിഞ്ഞാല്‍ അത് നോ ബോളാവും. അടുത്ത പന്ത് ഫ്രീ ഹിറ്റാവും. 

    ഓവര്‍ റേറ്റ് കുറഞ്ഞാല്‍ പണി പാളും 

    ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പാക്കുന്നുണ്ട്. നിശ്ചിത സമയത്ത് എറിഞ്ഞു തീര്‍ക്കാത്ത ഓരോ ഓവറിലും 30 വാര സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമെ അനുവദിക്കു. നിശ്ചിത സമയത്ത് അവസാന ഓവറിലെ ആദ്യ പന്തെറിയാന്‍ ഫീല്‍ഡിംഗ് തയാറായിരിക്കണമെന്നാണ് നിയമം. 

    പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ എറിഞ്ഞാല്‍ 

    പന്തെറിയുന്നതിന് മുമ്പ് ബാറ്റര്‍ ക്രീസ് വിട്ട് ഇറങ്ങി വരുന്നത് കണ്ടാല്‍ നേരത്തെ ബൗളര്‍ക്ക് വിക്കറ്റിലേക്ക് ത്രോ ചെയ്ത് ബാറ്ററെ റണ്ണൗട്ടാക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്ററെ റണ്ണൗട്ടാക്കാനായി ഇങ്ങനെ ത്രോ ചെയ്താല്‍ അത് ഡെഡ് ബോളാവും. 

    No comments

    Post Top Ad

    Post Bottom Ad