Header Ads

  • Breaking News

    റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്; റോഡുകളുടെ ദുരവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്





    കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷനേതാവ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരിഹാസമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് കുഴികളാണ് ഈ ജൂലൈയില്‍ ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തവാദപരമായ സമീപനമാണ്. ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദേശീയപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ്.
    ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടും.

    ഈ വര്‍ഷം മഴയ്ക്ക് മുന്‍പ് റോഡുകളിലെ കുഴി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യമാണ് അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാര്‍ തയാറായില്ല. സംസ്ഥാനത്തെ റോഡുകളില്‍ മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി പേര്‍ കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിലാണ്. എന്നിട്ടും നിരുത്തരവാദിത്തപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്.


    No comments

    Post Top Ad

    Post Bottom Ad