മട്ടന്നൂർ ബസ്റ്റാൻഡിൽ സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷം;ബസ് തൊഴിലാളികളായ എട്ടു പേർക്കെതിരെ കേസെടുത്തു
മട്ടന്നൂർ: ഇന്നലെ ഉച്ചകഴിഞ്ഞ് മട്ടന്നൂർ ബസ്റ്റാൻറിൽ സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയ സംഭവത്തിൽ ബസ് തൊഴിലാളികളായ എട്ടു പേർക്കെതിരെ കേസെടുത്തു. ഇരിട്ടി കണ്ണൂർ റൂട്ടിലോടുന്ന പ്രസാദം, ഹരിശ്രീ എന്നീ സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലാണ് മട്ടന്നൂർ ബസ്റ്റാൻറിൽ വച്ച് പരസ്യമായി ഏറ്റുമുട്ടിയത്. സമയക്രമവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിനീളെ ഇരുബസ്സിലെയും തൊഴിലാളികൾ പരസ്പരം പോർവിളി മുഴക്കി അപകടകരമാംവിധം വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്ന് ഇരുബസ്സിലെയും യാത്രക്കാർ പറഞ്ഞു. ബസ് സ്റ്റാൻറിൽ പരസ്യമായി വാക്കേറ്റത്തിലേർപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് ഇരുബസ്സുകളും തടഞ്ഞിരുന്നു . മട്ടന്നൂർ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ഇരുബസ്സുകളും കസ്റ്റഡിയിൽ എടുത്തു. സംഘർഷത്തിൽ ഹരിശ്രീ ബസ് തൊഴിലാളികളായ കുയിലൂർ സ്വദേശി അനൂപ്, ചാവശ്ശേരി സ്വദേശി അനീഷ്, പ്രസാദം ബസ് തൊഴിലാളികളായ വെളിയമ്പ്ര സ്വദേശികളായ ജിതേഷ്, ജ്യോതിഷ്, ഊരത്തൂർ സ്വദേശിയായ ശ്രേയസ് ഉൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.സിസി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും. ഇരിട്ടി- തലശ്ശേരി റൂട്ടിൽ ഓടുന്ന ബസ്സുകൾ ബസ് സ്റ്റാൻറിലെ പൊലീസ് എയിഡ് പോസ്റ്റിലും, ഇരിട്ടി കണ്ണൂർ റൂട്ടിലോടുന്ന ബസ്സുകൾ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവയ്ക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായും മട്ടന്നൂർ പൊലീസ് അറിയിച്ചു.
No comments
Post a Comment