Header Ads

  • Breaking News

    വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി വീണാ ജോർജ്



    തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

    എല്ലാ വർഷവും ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെൻട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് രോഗ നിയന്ത്രണത്തിനും ബോധവൽക്കരണത്തിനുമായാണ് ലോക ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജലീകരണം തടയുവാനും ജീവൻ രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നുവെന്ന് വീണാ ജോർജ് വിശദീകരിച്ചു.

    പാനീയ ചികിത്സ കൊണ്ട് നിർജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

    ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികൾക്ക് ലവണാംശമുള്ള ഒ.ആർ.എസ്. നൽകുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒ.ആർ.എസ്. ലായനി നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

    അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം എന്നിവയാണ് നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ.

    ഒ.ആർ.എസ്. ഉപയോഗിക്കേണ്ട വിധം

    * എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ്. പാക്കറ്റുകൾ സൂക്ഷിക്കുക
    * ഉപയോഗിക്കുന്നതിന് മുമ്പ് എക്‌സ്പയറി ഡേറ്റ് നോക്കുക
    * വൃത്തിയുള്ള പാത്രത്തിൽ 200 മില്ലി ഗ്രാമിന്റെ ന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക
    * ഒരു പാക്കറ്റ് ഒ.ആർ.എസ്. വെള്ളത്തിലിട്ട് സ്പൂൺ കൊണ്ട് ഇളക്കുക
    * വയറിളക്ക രോഗികൾക്ക് ലായനി നൽകാം
    * കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക
    * ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്.

    വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെ സിങ്ക് നൽകുക. വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചോ, കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്.

    ലോക ഒ.ആർ.എസ്. ദിനത്തോനടനുബന്ധിച്ചുള്ള പോസ്റ്റർ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, സ്റ്റേറ്റ് ഒ.ആർ.ടി. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad