ഗർഭധാരണം മുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷി നിർണയം നേരത്തേയാക്കണം;നിർദേശവുമായി സാമൂഹിക ക്ഷേമവകുപ്പ്
ന്യൂഡൽഹി: ഗർഭധാരണംമുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷിനിർണയം നേരത്തേയാക്കണമെന്ന നിർദേശവുമായി സാമൂഹികനീതിക്ഷേമവകുപ്പ്. പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ച ഭിന്നശേഷിക്ഷേമം സംബന്ധിച്ച കരടുനയത്തിലാണ് ഈ നിർദേശം. ജില്ലാ ആശുപത്രികൾമുതൽ മുൻകൂർ നിർണയകേന്ദ്രങ്ങൾ (ഏർലി ഇന്റർവെൻഷൻ സെന്റുകൾ) തുടങ്ങണമെന്നും കരട് ശുപാർശ ചെയ്യുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നടപടികളടങ്ങിയ പുതിയനയം രൂപവത്‌കരിക്കാൻ കേന്ദ്ര സാമൂഹികക്ഷേമവകുപ്പ് ഒരുങ്ങുകയാണ്. ഇതിനായി തയ്യാറാക്കിയ കരട് നയത്തിൽ ഭിന്നശേഷിപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ നിർദേശിക്കുന്നുണ്ട്. പാരമ്പര്യം, പോഷകാഹാരക്കുറവ്, സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ, ചികിത്സപ്പിഴവ്, മാതാപിതാക്കളുടെ രക്തത്തിലെ സങ്കീർണതകൾ, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഭിന്നശേഷിക്ക് കാരണമാകുമെന്ന് കരടു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഭിന്നശേഷി അവസ്ഥയും മുൻകൂട്ടിയുള്ള നിർണയത്തിലൂടെ തടയാമെന്നും നയം വ്യക്തമാക്കുന്നു.
ആറുവയസ്സിനുള്ളിൽ വൈകല്യങ്ങൾ കണ്ടെത്തുന്നതിലൂടെ ചികിത്സയിലൂടെയും തെറാപ്പികളിലൂടെയും ഒരു പരിധിവരെ ഭിന്നശേഷി അവസ്ഥയിൽനിന്ന് കുട്ടികളെ സാധാരണനിലയിലാക്കാൻ സാധിക്കും. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പ്രാഥമികാരോഗ്യജീവനക്കാർ തുടങ്ങി താഴെത്തട്ടിൽ നിന്നുള്ള ബോധവത്കരണവും അവബോധവും ഇതിന് ആവശ്യമാണ്. രക്ഷിതാക്കൾക്കും പ്രത്യേക കൗൺസലിങ് നൽകണം. ഭിന്നശേഷിക്കാരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി.) പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ജൂലായ് ഒന്നിനുമുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
2011-ലെ സെൻസസ് പ്രകാരം 2.68 കോടി ഭിന്നശേഷിക്കാർ ഇന്ത്യയിലുണ്ട്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.21 ശതമാനമാണ്. എന്നാൽ, എണ്ണത്തിൽ പത്തുവർഷത്തിനിടെ വർധനയുണ്ടായതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആകെ 21 വിഭാഗം ഭിന്നശേഷിക്കാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും കാഴ്ച, കേൾവി, പരസഹായമില്ലാതെ ചലിക്കാനാകാത്തവർ തുടങ്ങിയവരാണ്. 55 ശതമാനം പേർ സാക്ഷരരാണ്. എന്നാൽ, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണം അഞ്ചുശതമാനം മാത്രമാണെന്നും കരടിലുണ്ട്. കരടിൽ ജൂലായ് ഒന്നുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഇ-മെയിൽ :panda.dk@nic.in,policy.depwd@gmail.com
മറ്റു നിർദേശങ്ങൾ
ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ജില്ലാതല സെന്ററുകൾ വേണം.
വിവേചനമില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം. സ്കൂളുകളും കോളേജുകളും ഭിന്നശേഷിസൗഹൃദമാകണം.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകണം.
ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം.
വിദ്യാഭ്യാസ വീഡിയോകളിൽ ആംഗ്യഭാഷ ഉൾപ്പെടുത്തണം.
No comments
Post a Comment